ഇറാന്റെ ഡ്രോൺ-മിസൈൽ ആക്രമണങ്ങളെ പ്രതിരോധിച്ച് ബഹ്‌റൈൻ; സുരക്ഷാ നിർദ്ദേശങ്ങളുമായി ബിഡിഎഫ്
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: രാജ്യത്തിന് നേരെ ഇറാൻ നടത്തുന്ന തുടർച്ചയായ ഭീകരാക്രമണങ്ങളെ ബഹ്‌റൈൻ പ്രതിരോധ സേന വിജയകരമായി നേരിടുന്നു. അത്യാധുനിക വ്യോമപ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് ഇതുവരെ 102 മിസൈലുകളും 171 ഡ്രോണുകളും തകർക്കാൻ സൈന്യത്തിന് സാധിച്ചതായി ബിഡിഎഫ് ജനറൽ കമാൻഡ് അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിൽ സൈനികർ പുലർത്തുന്ന അതീവ ജാഗ്രതയെയും സന്നദ്ധതയെയും ജനറൽ കമാൻഡ് പ്രശംസിച്ചു. ബഹ്‌റൈന്റെ ആകാശം സുരക്ഷിതമാണെന്നും സൈന്യത്തിന്റെ പ്രവർത്തനക്ഷമതയിൽ പൂർണ്ണ വിശ്വാസമുണ്ടെന്നും അധികൃതർ വ്യക്തമാക്കി. എന്നാൽ സിവിലിയൻ കേന്ദ്രങ്ങളെയും സ്വകാര്യ സ്വത്തുക്കളെയും ലക്ഷ്യം വെച്ച് ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിക്കുന്നത് അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന്റെയും നഗ്നമായ ലംഘനമാണെന്ന് ബിഡിഎഫ് ചൂണ്ടിക്കാട്ടി. ഇത്തരം വിവേചനരഹിതമായ ആക്രമണങ്ങൾ പ്രാദേശിക സമാധാനത്തിന് വലിയ ഭീഷണിയാണ് ഉയർത്തുന്നത്.
നിലവിലെ സാഹചര്യത്തിൽ ജനങ്ങളുടെ സുരക്ഷ മുൻനിർത്തി ബിഡിഎഫ് കർശനമായ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. അത്യന്താപേക്ഷിതമായ കാര്യങ്ങൾക്കല്ലാതെ ആരും വീടിന് പുറത്തിറങ്ങരുതെന്നും അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. മിസൈലുകളോ ഡ്രോണുകളോ വീണ സ്ഥലങ്ങളിൽ നിന്നോ സംശയാസ്പദമായ വസ്തുക്കളിൽ നിന്നോ പൂർണ്ണമായും അകലം പാലിക്കണം. സൈനിക നീക്കങ്ങളുടെയോ ആക്രമണങ്ങളിൽ തകർന്ന അവശിഷ്ടങ്ങളുടെയോ ചിത്രങ്ങൾ പകർത്താൻ പാടുള്ളതല്ല. വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും കൃത്യമായ വിവരങ്ങൾക്കും ജാഗ്രതാ നിർദ്ദേശങ്ങൾക്കുമായി ഔദ്യോഗിക സർക്കാർ സ്രോതസ്സുകളെയും മാധ്യമങ്ങളെയും മാത്രം ആശ്രയിക്കണമെന്നും ബിഡിഎഫ് ജനറൽ കമാൻഡ് അറിയിച്ചു.
assadsa


