ഇസ്രായേൽ സൈന്യത്തെ ആക്രമിച്ച് ഇസ്രായേലി പൗരൻമാർ; അപലപിച്ച് നെതന്യാഹു

ഷീബ വിജയൻ
തെൽ അവീവ്: ഇസ്രായേൽ സൈന്യത്തിന് നേരെ ആക്രമണവുമായി ഇസ്രായേലി പൗരൻമാർ. അധിനിവേശ വെസ്റ്റ്ബാങ്കിലാണ് സംഭവമുണ്ടായത്. ഫലസ്തീനിയൻ ഗ്രാമമായ കഫർ മാലികിലേക്ക് പൗരൻമാർ പോകുന്നത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായതെന്ന് ഐ.ഡി.എഫ് അറിയിച്ചു. സൈന്യത്തിന്റെ വാഹനങ്ങൾ അക്രമകാരികൾ തീവെച്ച് നശിപ്പിക്കുകയും ചെയ്തു. ആൾക്കൂട്ടത്തെ സമീപിച്ചപ്പോൾ സൈനികരെ ആക്രമിക്കുകയും സുരക്ഷാസേനയുടെ വാഹനങ്ങൾ നശിപ്പിക്കുകയും ചെയ്തു. അക്രമികളെ പിരിച്ചുവിടാനായി മൂന്ന് തവണ ആകാശത്തിലേക്ക് വെടിവെച്ചുവെന്ന് സൈന്യം അറിയിച്ചു. തുടർന്ന് സൈനികർക്ക് നേരെ ആക്രമണം നടത്തിയ ആറ് പേരെയും പൊലീസിന് കൈമാറിയെന്നും ഇസ്രായേൽസേന അറിയിച്ചു.
ഇസ്രായേൽസേനയെ ആക്രമിച്ച സംഭവത്തിൽ വിശദമായ അന്വേഷണമുണ്ടാവുമെന്നും കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടു വരുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഇത്തരക്കാർ ഒരു ചെറുന്യൂനപക്ഷമാണെന്നും ഇസ്രായേലിലെ ഭൂരിപക്ഷം ജനങ്ങളേയും അവർ പ്രതിനിധീകരിക്കുന്നില്ലെന്നും നെതന്യാഹു കൂട്ടിച്ചേർത്തു. ദുഷ്‌കരമായ ദിവസങ്ങളിൽ ഇസ്രായേലിന്റെ സുരക്ഷ കാത്തുസൂക്ഷിക്കുന്ന ഐ.ഡി.എഫ് സൈനികരെ ആക്രമിക്കുന്ന തീവ്രവാദികൾ നമ്മുടെ ശത്രുക്കളെ സഹായിക്കുന്ന അപകടകാരികളായ കുറ്റവാളികളാണെന്ന് പ്രതിപക്ഷ നേതാവ് യാർ ലാപ്പിഡ് വ്യക്തമാക്കി.
asSSDSA