എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ നില ഗുരുതരമായി തുടരുന്നുവെന്ന് കമൽഹാസൻ
ചെന്നൈ: ഗുരുരതാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യത്തെ നടന്‍ കമൽഹാസൻ സന്ദർശിച്ചു. ചെന്നൈയിലെ എം.ജി.എം ഹെൽത്ത് കെയർ ആശുപത്രിയിൽ ഇന്നലെ രാത്രിയോടെയായിരുന്നു കമൽ എത്തിയത്. എസ്.പി.ബിയുടെ നില അതീവ ഗുരുതരമാണെന്നും അദ്ദേഹം വെന്‍റിലേറ്ററിൽ തന്നെയാണെന്നും കമൽഹാസൻ മാധ്യമങ്ങളോട് പറഞ്ഞു. ഇന്നലെ ഉച്ചയോടെയാണ് എസ്പിബിയുടെ നില ഗുരതരമായതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചത്. എക്മോ(എക്സ്ട്രാകോർപോറിയൻ മെംബ്രയ്ൻ ഓക്സിജനേഷൻ) സഹായത്തോടെയാണ് എസ്പിബിയുടെ ചികിത്സ തുടരുന്നതെന്ന് എംജിഎം ഹെൽത്ത്കെയർ അധികൃതർ അറിയിച്ചു. കോവിഡിനെ തുടർന്ന് ചികിത്സ തേടിയ ബാലസുബ്രഹ്മണ്യത്തിന്‍റെ നില ആഗസ്റ്റ് 13നാണു ഗുരുതരമായത്.
ശരീരത്തിലെ ഓക്സിജന്‍റെ അളവ് കുറഞ്ഞിരുന്നു. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ആഗസ്റ്റ് 19ന് ബാലസുബ്രഹ്മണ്യത്തിന് എക്മോ ചികിത്സയും ആരംഭിച്ചു. ഹൃദയം, ശ്വാസകോശം എന്നിവയുടെ പ്രവർത്തനം യന്ത്രങ്ങൾ ചെയ്യുന്നതാണ് എക്മോ ചികിത്സ. സപ്റ്റംബർ എട്ടിന് എസ്.പി. ബാലസുബ്രഹ്മണ്യം കോവിഡ്മുക്തി നേടി. എന്നാൽ, ശ്വാസകോശത്തിന്‍റെ സ്ഥിതി മോശമായതിനാൽ വെന്‍റിലേറ്റർ നീക്കിയിരുന്നില്ല. പിന്നീട് അദ്ദേഹത്തിന്‍റെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയുണ്ടായിരുന്നു. എന്നാൽ, കഴിഞ്ഞ 24 മണിക്കൂറിനിടെ നില വഷളായി.
