അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ യുവ സംവിധായകനെ കണ്ടെത്തി
തിരുവനന്തപുരം: മുഖം മൂടി ധരിച്ചെത്തിയ അഞ്ജാതർ കഴിഞ്ഞ ദിവസം തട്ടിക്കൊണ്ടുപോയ യുവ സംവിധായകൻ നിഷാദ് ഹസനെ കണ്ടെത്തി. തൃശ്ശൂർ കൊടകരയിൽ നിന്നാണ് നിഷാദ് ഹസനെ കണ്ടെത്തിയത്. തട്ടികൊണ്ട് പോയത് ആരാന്ന് അറിയില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശാരീരിക ബുദ്ധിമുട്ടുകൾ കാരണം നിഷാദ് ഇപ്പോൾ ആശുപത്രിയിൽ ചിക്തിത്സയിലാണ്. നിഷാദ് ഹസനോട് രാവിലെ 10 മണിക്ക് പേരാമംഗലം േസ്റ്റഷനിൽ ഹാജരാകാൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം മുള്ളൂർകാവിനടുത്തുവെച്ച് പുലർച്ചെ 3.30ഓടെയാണ് മൂന്നംഗ സംഘം നിഷാദിനെ തട്ടിക്കൊണ്ടുപോയത്. മുഖം മൂടി ധരിച്ചെത്തിയവർ വാഹനം തടഞ്ഞുനിർത്തിയ ശേഷം നിഷാദിനെ ആക്രമിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച ഭാര്യയേും അജ്ഞാതർ മർദ്ദിച്ചു. മർദ്ദനമേറ്റ പ്രതീക്ഷ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. നിഷാദിനെ മർദ്ദിച്ചു അവശനാക്കിയ സംഘം അവർ വന്നിരുന്ന കാറിൽ നിഷാദിനെ കയറ്റിക്കൊണ്ടു പോവുകയായിരുന്നുവെന്ന് ഭാര്യ പറഞ്ഞു.
വിപ്ലവം ജയിക്കാനുള്ളതാണ് എന്ന സിനിമയുടെ സംവിധായകനാണ് നിഷാദ് ഹസൻ. രണ്ടുമണിക്കൂർ കൊണ്ട് ചിത്രീകരണം പൂർത്തിയാക്കി ഗിന്നസ് ബുക്കിൽ ഇടം നേടിയ ചിത്രമാണിത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചിത്രം റിലീസ് ചെയ്തത്. ഭർത്താവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഇതേ സിനിമയുടെ നിർമ്മാതാവായിരുന്ന സി .ആർ രണ ദേവിനെയാണ് സംശയമെന്ന് ഭാര്യ പ്രതീക്ഷ പോലീസിനോട് പറഞ്ഞിരുന്നു. കഴിഞ്ഞ ഒരു വർഷമായി സിനിമയുമായി ബന്ധപ്പെട്ട് നിർമ്മാതാവുമായി ചില പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. സാന്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കങ്ങളുണ്ടായിരുന്നുവെന്നും ഭാര്യ പ്രതീക്ഷ പോലീസിനോട് പറഞ്ഞു. സിനിമയുടെ വിജയവുമായി ബന്ധപ്പെട്ട ചില പൂജകളും വഴിപാടുകളും നടത്തുന്നതിനായി പാവറട്ടി പള്ളിയിലും ഗുരുവായൂർ ക്ഷേത്രത്തിലും പോകാനിറങ്ങിയതായിരുന്നു നിഷാദും ഭാര്യയും.

