‘സിനിമാ സംഘടനകൾ’ എന്ന പേരിൽ വ്യാജന്മാർ; മുന്നറിയിപ്പുമായി ഫെഫ്ക
തിരുവനന്തപുരം: ‘സിനിമാ സംഘടനകൾ’ എന്ന പേരിൽ ചില വ്യാജ സംഘടനകൾ വാഗ്ദാനം നൽകി പണപ്പിരിവ് നടത്തുകയും സ്ത്രീകളോട് മോശമായി പെരുമാറുകയും ഗുണ്ടായിസം നടത്തുകയും ചെയ്യുന്നതായി ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്റെ മുന്നറിയിപ്പ്. തങ്ങളുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് വ്യാജന്മാരെ സൂക്ഷിക്കുക എന്ന മുന്നറിയിപ്പ് ഫെഫ്ക നൽകിയിരിക്കുന്നത്. കുറിപ്പിന്റെ പൂർണരൂപംÖ.
ബഹുമാനപ്പെട്ട FEFKA അംഗങ്ങളുടെയും, പൊതുജനങ്ങളുടെയും ശ്രദ്ധക്ക്, ഈ അടുത്ത കാലത്ത് ‘സിനിമ സംഘടനകൾ’ എന്ന പേരിൽ ചില വ്യാജ സംഘടനകൾ പൊട്ടി മുളച്ചത് ശ്രദ്ധയിൽപ്പെടുകയുണ്ടായി. അതിൽ അവസാനത്തേതിന് പേർ കൊണ്ട് ‘FEFKA’യോട് സാമ്യമുണ്ടായത് തികച്ചും യാദൃശ്ചികം എന്ന് കരുതുക വയ്യ. അതുകൊണ്ട് തന്നെ അതീവ ഗൗരവത്തോടെ സംഘടന അതിനെ കാണുന്നു . ഒരു തരത്തിലുള്ള അഫിലിയേഷനോ, രജിസ്‌ട്രേഷനോ ഇല്ലാതെയാണ് ഇത്തരക്കാർ പ്രവർത്തിക്കുന്നത്. സിനിമാ സംഘടനയെന്ന് തെറ്റിദ്ധരിച്ചു വരുന്നവരോടെല്ലാം ഒരു മാനദണ്ധവും നോക്കാതെ കാശ് വാങ്ങി കാർഡ് നൽകുന്നതോടെ യഥാർഥ സിനിമ പ്രവർത്തകരായ നമുക്ക് സമൂഹത്തിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ പല തരത്തിലാണ്.
മേൽപറഞ്ഞ ‘വ്യാജ കാർഡ് ‘കൈക്കലാക്കുന്നവർ കേരളത്തിനകത്തും രാജ്യത്തിന് പുറത്തും നടത്തുന്ന പലവിധത്തിലുള്ള തട്ടിപ്പുകൾ, സിനിമയിൽ അഭിനയിപ്പിക്കാം എന്ന് വാഗ്ദാനം നൽകി പണപ്പിരിവ്, സ്ത്രീകളോട് മോശമായി പെരുമാറുക, ഗുണ്ടായിസം തുടങ്ങി സിനിമാപ്രവർത്തകർക്ക് അവമതിപ്പുണ്ടാക്കുന്ന സംഭവങ്ങൾ ഖേദകരമാണ്. അംഗങ്ങൾ ജാഗരൂകരാകണമെന്ന് ഓർമ്മപ്പെടുത്തുന്നതിനൊപ്പം കൂടുതൽ വിവരങ്ങൾ കിട്ടിയാൽ സംഘടനയെ അറിയിക്കണമെന്നും അഭ്യർത്ഥിക്കുന്നു.

