എൽഐസി സ്വകാര്യവൽക്കരണം; പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങി സംരക്ഷണസമിതി
എൽഐസി സ്വകാര്യവൽക്കരണത്തിനെതിരെ പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങി എൽഐസി സംരക്ഷണസമിതി. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിൽ 10,000 ജനസഭകൾ വിളിച്ചുചേർക്കാൻ ആലുവയിൽ ചേർന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം തീരുമാനിച്ചു. സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി, സംരക്ഷണസമിതി ചെയർമാൻ ഡോ. ടി എം തോമസ് ഐസക്, ജനറൽ കൺവീനർ പിപി കൃഷ്ണൻ, കെഎൻ ഗോപിനാഥ് എന്നിവർ സംസാരിച്ചു.
മെയ്ദിനം സംസ്ഥാന വ്യാപകമായി എൽഐസി സ്വകാര്യവൽക്കരണ വിരുദ്ധദിനമായി ആചരിക്കും. സംസ്ഥാനമെമ്പാടും സ്വകാര്യവൽക്കരണ വിരുദ്ധ പ്രതിജ്ഞ ചൊല്ലും. ജില്ലകളിൽ പ്രത്യേകം സ്‌ക്വാഡുകൾ രൂപീകരിച്ച് പൗരപ്രമുഖരെയും രാഷ്ട്രീയ നേതാക്കളെയും ജനപ്രതിനിധികളെയും പ്രൊഫഷണലുകളെയും കണ്ട് ലഘുലേഖ നൽകി പിന്തുണ അഭ്യർഥിക്കും. ജില്ലകളിൽ കൺവെൻഷനുകൾ ചേർന്ന് ജില്ലാ സംരക്ഷണസമിതി രൂപീകരിക്കും.
ഏപ്രിൽ −11ന് ഇടുക്കി, പാലക്കാട്, തൃശൂർ ജില്ലകളിലും −12ന് മലപ്പുറം, കോഴിക്കോട്, പത്തനംതിട്ട ജില്ലകളിലും −19ന് കോട്ടയം, എറണാകുളം, കൊല്ലം, കണ്ണൂർ ജില്ലകളിലും 30ന് തിരുവനന്തപുരം, ആലപ്പുഴ, കാസർകോട്, വയനാട് ജില്ലകളിലും കൺവെൻഷൻ ചേരും. 140 മണ്ഡലങ്ങളിലും സംഘാടകസമിതികൾ രൂപീകരിക്കും. വായനശാലകൾ, ക്ലബ്ബുകൾ തുടങ്ങിയ പൊതുസ്ഥലങ്ങളിൽ ജനസഭകൾ ചേർന്ന് എൽഐസി സ്വകാര്യവൽക്കരണത്തിന്റെ പ്രത്യാഘാതങ്ങൾ വിശദീകരിച്ച് പോളിസി ഉടമകളുടെ ഒപ്പ് ശേഖരിക്കും