വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നുളള രുചിയേറിയ ബിരിയാണി ഇനി ഓൺലൈനിലും
തൃശ്ശൂർ: വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നുളള രുചിയേറിയ ബിരിയാണി ഇനി ഓൺലൈനിലും. ബിരിയാണിക്കൊപ്പം പൊരിച്ച കോഴിയും കോഴിക്കറിയും ചപ്പാത്തിയും അടങ്ങുന്ന 'ഫ്രീഡം കോന്പോ' പാക്കറ്റിന് 127 രൂപയാണ് വില. വ്യാഴാഴ്ച മുതൽ ഭക്ഷണം ഓണ്‍ലൈൻ വഴി ലഭിച്ച് തുടങ്ങും.
കശുവണ്ടിയും ഉണക്കമുന്തിരിയും യഥേഷ്ടം കോരിയിട്ട 300 ഗ്രാം ബിരിയാണി. ഒപ്പം പൊരിച്ച കോഴിക്കാൽ, കോഴിക്കറി, സലാഡ്, അച്ചാർ, ഒരു ലിറ്റർ കുപ്പി വെള്ളം. ബിരിയാണി കഴിച്ച് വയറു നിറയുന്പോൾ മധുരത്തിനായി ഒരു കപ്പ് കേക്കും 'ഫ്രീഡം കോംബോ' ലഞ്ച് ഓഫറിലുണ്ട്. വെള്ളം വേണ്ടെങ്കിൽ 117 രൂപ നൽകിയാൽ മതി. ജയിൽ കവാടത്തിലെ കൗണ്ടറിലും മറ്റിടങ്ങളിലോ ഫ്രീഡം കോന്പോ കിട്ടില്ല. ഓൺലൈൻ സൈറ്റിലൂടെ മാത്രമെ ഇലയിലെ ഈ ചൂടുളള ബിരിയാണി ലഭ്യമാകൂ.
തുടക്കത്തിൽ ആറ് കിലോമീറ്റർ പരിധിയിലുളളവർക്കാണ് ഭക്ഷണം ലഭിക്കുക. ജയിലിൽ ഉണ്ടാക്കുന്ന ചപ്പാത്തിക്കും മറ്റു ഭക്ഷണ പദാർത്ഥങ്ങൾക്കും വൻ ഡിമാൻഡായതിന്‍റെ ചുവട് പിടിച്ചാണ് ഓൺലൈൻ വഴിയും ഭക്ഷണമെത്തിക്കാൻ ജയിൽ അധികൃതർ തീരുമാനിച്ചത്. രാജ്യത്തെ ജയിലുകളിൽ ഇതാദ്യമായാണ് ഇത്തരമൊരു സംരംഭം എന്നാണ് അധികൃതർ പറയുന്നത്.

