ഇന്ത്യയിലെ വിദേശ നിക്ഷേപം വർദ്ധിച്ചതായി യു.എൻ റിപ്പോർട്ട്
മുംബൈ: 2017-18 കാലഘട്ടത്തിൽ ഇന്ത്യയിലെ വിദേശ നിക്ഷേപം ആറു ശതമാനം വർദ്ധിച്ച് 4,200 കോടി യുഎസ്ഡോളറായതായി ഐക്യരാഷ്‌ട്രസഭയുടെ(യുഎൻ) റിപ്പോർട്ട്. നിർമാണം, വാർത്താവിനിമയം, ധനകാര്യം തുടങ്ങിയ മേഖലകളിലാണ് വിദേശനിക്ഷേപം കൂടുതൽ എത്തിയതെന്നും വിദേശനിക്ഷേപം സ്വീകരിക്കുന്ന 20 രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനമാണ് ഇന്ത്യക്കെന്നും യുഎന്നിന്‍റെ വേൾഡ് ഇൻവസ്റ്റ്മെന്‍റ് - 2019 റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇ -കോമേഴ്സ് രംഗത്തെയും ടെലികോം രംഗത്തെയും വിശാല സാധ്യതകളാണ് ഇന്ത്യക്കു നേട്ടമാകുന്നതെന്നാണ് റിപ്പോർട്ടിലെ വിലയിരുത്തൽ. ഇന്ത്യയിലെ ഏറ്റവും വലിയ ഇ- കൊമേഴ്സ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ട് , അമേരിക്കൻ റീട്ടെയ്ൽ വന്പൻ വാൾമാർട്ട് സ്വന്തമാക്കിയതടക്കമുള്ള വൻ ഏറ്റെടുക്കലുകളും ഇന്ത്യക്കു നേട്ടമുണ്ടാക്കി. അതേസമയം, അടുത്തിടെ ഇന്ത്യ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഇവിടേക്കുള്ള വിദേശ നിക്ഷേപത്തെ പ്രതികൂലമായി ബാധിക്കാനിടയുണ്ടെന്ന പരാമർശവും റിപ്പോർട്ടിലുണ്ട്.
തദ്ദേശീയ റീട്ടെയ്ൽ വ്യവസായങ്ങളെ സംരക്ഷിക്കാൻ വിദേശ ഇ-കൊമേഴ്സ് കന്പനികൾക്ക് ഇന്ത്യ അടുത്തിടെ നിയന്ത്രണങ്ങൾകൊണ്ടുവന്നിരുന്നു. റിപ്പോർട്ട് പ്രകാരം ലോകത്തെ ഏറ്റവുമധികം വിദേശ നിക്ഷേപം ഏഷ്യൻ മേഖലയിലാണ്. കഴിഞ്ഞ വർഷം ലോകമെന്പാടുമുണ്ടായ വിദേശ നിക്ഷേപത്തിന്‍റെ 39 ശതമാനവും ഏഷ്യൻ രാജ്യങ്ങളിലാണ് എത്തിയത്. 2017ൽ ഇത് 33 ശതമാനമായിരുന്നു. ദക്ഷിണേഷ്യയിലേക്കുള്ള വിദേശ നിക്ഷേപത്തിലും 2017നെ അപേക്ഷിച്ച് 3.5 ശതമാനമാണ് വർദ്ധനയുണ്ടായിരിക്കുന്നത്.

