റമദാൻ മാസം ഭക്ഷ്യലഭ്യത ഉറപ്പ് വരുത്തി ബഹ്റൈൻ
വിശുദ്ധമാസമായ റമദാൻ അടുത്ത സാഹചര്യത്തിൽ രാജ്യത്തെ ഭക്ഷ്യലഭ്യത ഉറപ്പ് വരുത്തിയതായി ബഹ്റൈൻ ചേമ്പർ റിസോർസ് ആന്റ് ഫുഡ് കമ്മിറ്റി ചെയർമാൻ ഖാലിദ് അൽ അമീൻ വ്യക്തമാക്കി. റഷ്യ ഉക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഉയർന്ന ആശങ്കയാണ് ഇത്തരമൊരു വെളിപ്പെടുത്തലിന് കാരണം. അതേസമയം ഗോതമ്പ് അടക്കമുള്ള ഉത്പന്നങ്ങൾ കൂടുതലായും ആസ്ത്രേലിയയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നത് കാരണം ബുദ്ധിമുട്ടുണ്ടാക്കില്ല എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് വ്യാപാരസമൂഹവുമായി ചർച്ചകൾ നടത്തികഴിഞ്ഞുവെന്നും, റമദാൻ മാസത്തിൽ അമിതമായി വിലവർദ്ധനവ് അനുവദിക്കില്ലെന്നും പറഞ്ഞ ഖാലിദ് അൽ അമീൻ ഈ മാസം പ്രതിദിനം നാലായിരത്തോളം ടൺ പഴം പച്ചക്കറികളുടെ ആവശ്യമാണ് രാജ്യത്ത് ഉണ്ടാവുക എന്നും അറിയിച്ചു. സൗദി അറേബ്യ, ജോർദാൻ, ഈജിപ്ത്, ലെബനൻ, ടർക്കി, ഇന്ത്യ, പാക്കിസ്താൻ, ഫിലിപൈൻസ്, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങളിൽ നിന്നാണ് ഇവ കൂടുതലായി എത്തുക.
