ജനകീയത കൈമുതലാക്കി ഫാ. ടിനോ തോമസ് നാട്ടിലേയ്ക്ക് മടങ്ങുന്നു
മനാമ: ആരാധനാലയത്തിനുള്ളിൽ മാത്രം തന്റെ പ്രവർത്തന മേഖല ഒതുക്കി നിർത്താതെ പ്രവാസികളുടെ ഇടയിൽ, സമൂഹത്തിന്റെ എല്ലാ മേഖലകളിലും നടക്കുന്ന പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി എത്തുന്ന ബഹ്‌റൈൻ പ്രവാസികളുടെ ജനകീയ വികാരി സെന്റ് ഗ്രിഗോറിയോസ് പള്ളിയിലെ ഫാ. ടിനോ തോമസ് രണ്ട് വർഷത്തെ തന്റെ ബഹ്‌റൈൻ സേവനത്തിൽ നിന്ന് വിരമിച്ച് നാട്ടിലേയ്ക്ക് മടങ്ങുന്നു. വികാരിപ്പട്ടം ലഭിച്ചതിന് ശേഷം ആദ്യമായി ഒരു വിദേശ രാജ്യത്ത് സേവനം ചെയ്യാൻ നിയോഗിക്കപ്പെട്ടപ്പോൾ, അത് അന്യമതങ്ങളെ മാനിക്കുകയും പ്രവർത്തന സ്വാതന്ത്ര്യം നൽകുകയും ചെയ്യുന്ന ഒരു രാജ്യമായ ബഹ്‌റൈൻ തന്നെ ആയതിൽ വളരെയധികം സന്തോഷം തോന്നിയെന്ന് പറയുന്ന അദ്ദേഹത്തിന്റെ ആദ്യ നിയമനം കേരളത്തിലും പിന്നീട് തമിഴ് നാട്ടിലുമായിരുന്നു. അവിടെ നിന്നാണ് ബഹ്‌റൈനിലേയ്ക്കുള്ള പറിച്ചു നടൽ. ആശങ്കയോടെയാണ് ആദ്യം ഇവിടെ എത്തിയതെങ്കിലും ജാതിയുടെയും മതങ്ങളുടെയും വേലിക്കെട്ടുകൾ ഇല്ലാതെ എല്ലാ വിഭാഗം ആളുകളും എല്ലാ പരിപാടികളിലും സജീവമാകുന്നത് കണ്ടപ്പോൾ തന്നെ മനസ്സ് നിറഞ്ഞു. പിന്നെ അവരിൽ ഒരാളായി താനും മാറുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പ്രാതിനിധ്യം ഇവിടെ ഉണ്ടെങ്കിലും ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നതിൽ നിറമോ രാഷ്ട്രീയമോ നോക്കാതെ പ്രവർത്തിക്കുന്ന കാഴ്ചയാണ് ബഹ്റൈറിനിൽ കണ്ടുവരുന്നത്. അതോടൊപ്പം എല്ലാവരുടെയും സഹകരണത്തോടെ ഇടവകയുടെ പ്രവർത്തനങ്ങളും ഈ കാലയളവിൽ ഭംഗിയായി നിർവ്വഹിക്കാൻ കഴിഞ്ഞതിൽ അതിയായ ചാരിതാർത്ഥ്യമുണ്ടെന്നും ഫാദർ പറഞ്ഞു. 70ഓളം അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും അടങ്ങുന്ന സെന്റ് ഗ്രിഗോറിയോസ് പള്ളിയുടെ ആഭിമുഖ്യത്തിൽ അവരുടെ പരിധിക്കുള്ളിൽ നിന്നുകൊണ്ടുള്ള ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്നുന്നതിന് മുൻകൈ എടുത്തിട്ടുണ്ട്. ഇന്ത്യൻ സ്‌കൂളിൽ പഠിക്കാൻ സാന്പത്തികമായി ബുദ്ധിമുട്ട് അനുഭവപ്പെടുന്ന കുറച്ചു വിദ്യാർത്ഥികളുടെ ഫീസ് പള്ളി ഏറ്റെടുക്കുകയുണ്ടായി.
ഏതൊരു പ്രവാസിക്കും അവരവരുടെ വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും അനുസൃതമായി പ്രവർത്തിക്കാൻ അനുമതി നൽകുന്ന ഇവിടുത്തെ രാജ ഭരണാധികാരികളെ ഒരിക്കലും മറക്കാൻ ആവില്ല. രാജ്യത്തെ മത സ്വാതന്ത്ര്യം മറ്റുള്ള എല്ലാ രാജ്യങ്ങൾക്കും മാതൃകയാക്കാനും രാജ്യത്തിന്റെ ഈ തുറന്ന മനഃസ്ഥിതി ലോക രാജ്യങ്ങൾക്ക് ബോധ്യപ്പെടുത്തുന്നതിനും വേണ്ടി ‘ദിസ് ഈസ് ബഹ്‌റൈൻ’ എന്ന സന്ദേശത്തോടെ ബഹ്‌റൈനിലെ എല്ലാ മത വിഭാഗങ്ങളെയും ഉൾപ്പെടുത്തികൊണ്ട് രൂപീകരിച്ച സംഘത്തിൽ ഉൾപ്പെടാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നു. ഈ വർഷം ഇസ്രയേലിലും മുബൈയിലും ഇതിന്റെ ഭാഗമായി നടത്തിയ സന്ദർശനം അവിസ്മരണീയമായ അനുഭവമായി മാറി.
ബഹ്‌റൈനിലെ എല്ലാ സംഘടനകളുമായും നല്ല ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞത് വലിയ ഒരു നേട്ടമായി കരുതുന്നു. മിക്ക സംഘടനകളുടെയും പരിപാടികളിൽ ഒരു ക്ഷണിതാവായി എത്താൻ കഴിയാറുണ്ട്. അതുകൊണ്ടു തന്നെ ഏതൊരു ആൾക്കൂട്ടത്തിനിടയിലും ജാതിമതഭേദമന്യേ തന്നെ ഒരു സുഹൃത്തിനെ പോലെ കാണുകയും അടുത്ത് വന്ന് സംസാരിക്കുകയും ചെയ്യുന്ന നിരവധി പ്രവാസി സുഹൃത്തുക്കൾ തനിക്കുണ്ടായത് ഈ കാലയളവിലെ ഏറ്റവും വലിയ സന്പാദ്യമായി കരുതുന്നു. കൂടാതെ ബഹ്‌റൈൻ ഭരണാധികാരികളുമായി നല്ല ബന്ധം ഉണ്ടാക്കുന്നതിനും കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്താൻ സാധിച്ചതും ബഹ്‌റൈൻ സേവനത്തിനിടയിലെ വലിയ നേട്ടമാണ്. ബഹ്‌റൈൻ പാർലമെന്റിൽ ഫ്രഞ്ച് സെനറ്റ് അംഗങ്ങൾ എത്തിയപ്പോൾ അവർക്കൊപ്പം പാർലമെന്റിൽ പോകുന്നതിനും അവിടെ സംസാരിക്കുന്നതിനും അവസരമുണ്ടാവുകയും ചെയ്തതും തന്റെ പ്രവർത്തന കാലയളവിലെ പ്രധാന സംഭവങ്ങൾ തന്നെയാണെന്നും ഫാദർ ഓർക്കുന്നു.
ബഹ്‌റൈനിലെ മുഴുവനും ക്രിസ്ത്യൻ എപ്പിസ്‌കോപ്പൽ സഭകളുടെ കൂടായ്മയായ കേരളാ ക്രിസ്ത്യൻ എക്യൂമെനിക്കൽ കൗൺസിലിന്റെ പ്രസിഡണ്ടായി സേവനമനുഷ്ഠിച്ച് കഴിഞ്ഞുവെന്നതും ഔദ്യോഗിക സേവനത്തിനിടയിലെ നേട്ടങ്ങളായി കരുതുന്നു. തിരക്ക് പിടിച്ചതാണെങ്കിലും സന്തോഷ പ്രദവുമായ സേവന കാലയളവാണ് ബഹ്‌റൈൻ തനിക്ക് സമ്മാനിച്ചതെന്നും രാജ്യം വിട്ട് പോകുന്പോൾ എന്നെന്നും ഓർമ്മിക്കാൻ ഇവിടെയുള്ള നല്ല സൗഹൃദങ്ങളും ബന്ധങ്ങളും മനസ്സിൽ ഉണ്ടാകുമെന്നും ഫാദർ പറഞ്ഞു. സംഗീതത്തെ ഏറെ സ്നേഹിക്കുന്ന ഫാദർ നല്ലൊരു ഗായകൻ കൂടിയാണ്.
അതുകൊണ്ട് ബഹ്‌റൈനിലെ എല്ലാ കലാപരിപാടികൾക്കും ആദ്യാവസാനം വരെ ടിനോ അച്ചന്റെ സാന്നിധ്യം ഉണ്ടാകാറുണ്ട്. തിരുവല്ല സ്വദേശിയായ ഫാദർ ടിനോ തോമസ് നിലന്പൂരിലാണ് ഇപ്പോൾ സ്ഥിരതാമസമാക്കിയിട്ടുള്ളത്. ഭാര്യ സിജി (അൽ ഹിലാൽ ആശുപത്രി നഴ്‌സ്), മക്കൾ ജാവേസ് (എൽ.കെ.ജി), ഗ്രിഗറി (ഒരു വയസ്) എന്നിവർ അടങ്ങുന്നതാണ് ഫാദറിന്റെ കുടുംബം. ഫെബ്രുവരി 6നാണ് അദ്ദേഹം നാട്ടിലേയ്ക്ക് മടങ്ങുന്നത്.

