നോർക്ക പ്രവാസി തിരിച്ചറിയൽ കാർഡിന് അനന്തമായ കാത്തിരിപ്പെന്ന് പരാതി
രാജീവ് വെള്ളിക്കോത്ത്
മനാമ : പ്രവാസികളുടെ തിരിച്ചറിയൽ രേഖയായ നോർക്ക തിരിച്ചറിയൽ കാർഡിന് അപേക്ഷിച്ചവർക്ക് കഴിഞ്ഞ 9 മാസത്തോളമായി കാർഡ് ലഭിച്ചില്ലെന്ന് പരാതി. ബഹ്‌റൈനിൽ നിന്നുള്ള സംഘടനകൾ മുഖേനയും നേരിട്ടുംബഹ്‌റൈൻ കേരളീയ സമാജം നോർക്ക ഹെൽപ്പ് ഡെസ്ക് വഴി അപേക്ഷിച്ചവർക്കും കഴിഞ്ഞ വർഷം നവംബർ മാസത്തിനു ശേഷം ഇതുവരെയും തിരിച്ചറിയൽ കാർഡ് ലഭിച്ചിട്ടില്ലെന്നാണ് പരാതി. തിരിച്ചറിയൽ കാർഡ് നൽകാനുള്ള ക്രമീകരണങ്ങൾ ഓൺലൈൻ വഴിയാക്കുന്നത് കൊണ്ടാണ് കാർഡ് വൈകുന്നതെന്ന് നോർക്ക മുന്പ് വിശദമാക്കിയിരുന്നുവെങ്കിലും ഇത്രയും വൈകുന്നത് ആശങ്കയ്ക്കിടയാക്കുന്നു. പ്രത്യേകിച്ച് നോർക്ക കാർഡ് ഉള്ളവർക്ക് രണ്ടു ലക്ഷം രൂപയുടെ ഇൻഷൂറൻസ് പരിരക്ഷ ഉണ്ടെന്നുള്ളതുകൊണ്ട് തന്നെ ഓരോ ദിനവും പ്രവാസികളെ സംബന്ധിച്ചിടത്തോളം വളരെ വിലപ്പെട്ടതാണ്. മുന്പ് ഒരു പ്രവാസി തിരിച്ചറിയൽ കാർഡിന് അപേക്ഷ നൽകിയാൽ മൂന്ന് മാസം കൊണ്ട് തന്നെ കാർഡ് ലഭ്യമാകുമായിരുന്ന സ്ഥാനത്താണ് ഇത്രയും നീണ്ട കാലയളവ് എടുക്കുന്നത്.
നിരവധി സംഘടനകളും വ്യക്തികളും നോർക്ക കാർഡുകൾക്ക് അപേക്ഷിച്ച് എട്ടിൽ കൂടുതൽ മാസങ്ങളായി കാത്തിരിക്കുന്ന അവസ്ഥയാണ് ഇന്നുള്ളത്. ബന്ധപ്പെട്ട ഓഫീസുകളിൽ വിളിച്ചു അന്വേഷിച്ചാൽ ഉദ്യോഗസ്ഥരുടെ നിരുത്തരവാദിത്തപരമായ മറുപടികളാണ് ലഭിക്കുന്നതെന്നും പരാതിയുണ്ട്. ഇതിന് ഒരു പരിഹാരം കണ്ടെത്തുകയും അപേക്ഷകർക്ക് കാർഡുകൾ എത്രയും പെട്ടന്ന് ലഭ്യമാക്കണം എന്നും പ്രവാസികൾ ഒന്നടങ്കം ആവശ്യപ്പെടുന്നു. ഇന്ത്യക്ക് പുറത്ത് റെസിഡൻസ് വിസയുള്ളആർക്കും മുന്നൂറു രൂപ നൽകി അംഗത്വ ഫോറം പൂരിപ്പിച്ചു നൽകിയാൽ നോർക്ക റൂട്‌സിൽ മൂന്നു വർഷത്തേയ്ക്ക് അംഗത്വം ലഭിക്കും. കാർഡിന്റെ കാലാവധി കഴിയുന്നതിനു മുന്പ് നാട്ടിലോ വിദേശത്തോ വെച്ച് മരണം സംഭവിക്കുകയോ അപകടത്തിൽ പരിക്കേൽക്കുകയോ ചെയ്താൽ പരമാവധി രണ്ടു ലക്ഷം രൂപ വരെ ആനുകൂല്യം ലഭിക്കും. കാലാവധിയുള്ള നോർക്ക കാർഡും റസിഡൻസ് വിസയുമുള്ള പ്രവാസികൾക്കാണ് ഇൻഷൂറൻസ് ആനുകൂല്യം ലഭിക്കുക. അതേസമയം, നോർക്ക അംഗത്വ കാർഡിന്റെ പ്രയോജനങ്ങളെ കുറിച്ച് വേണ്ടത്ര അവബോധമില്ലാത്തതിനാൽ പ്രതിവർഷം കാർഡ് എടുക്കുന്നവരുടെ എണ്ണം വളരെ കുറവാണ്. എന്നാൽ അടുത്ത കാലത്തു പ്രവാസികൾക്ക് നാട്ടിൽ സ്വയം തൊഴിൽ സംരംഭത്തിന് വേണ്ടി 20 ലക്ഷം രൂപ ലോൺ ലഭിക്കുമെന്നുള്ള നോർക്കയുടെ അറിയിപ്പ് ലഭിച്ചതോടെ തിരിച്ചറിയൽ കാർഡ് സംഘടിപ്പിക്കാൻ പ്രവാസികൾ ഉത്സാഹിക്കുന്നുണ്ട്.
ബഹ്‌റൈൻ പ്രവാസികൾക്കു വേണ്ടി ബഹ്‌റൈൻ കേരളീയ സമാജത്തിൽ നോർക്കയുടെ ഒരു ഹെൽപ്പ് ഡെസ്ക് തന്നെ ഇതിനായി ആരംഭിച്ചിരുന്നു. എല്ലാ ദിവസവും വൈകീട്ട് 7 മണി മുതൽ 9 വരെയുള്ള സമയങ്ങളിൽ സേവന സന്നദ്ധരായ വളണ്ടിയർമാർഫോറം പൂരിപ്പിച്ചു നൽകുന്നതിനും അംഗത്വം എടുക്കുന്നതിനും സഹായിക്കുന്നുണ്ട്. രണ്ടരദിനാറാണ് സമാജം ഹെൽപ്പ് ഡെസ്ക് ഇതിനായി ഈടാക്കുന്നത്. 300 രൂപയുടെ ഡിഡി എടുത്തു ഓരോരുത്തരും പ്രത്യേകം പ്രത്യേകം അപേക്ഷകൾ നോർക്കയിലേയ്ക്ക് സമർപ്പിക്കുന്നതിന് പകരം പോസ്റ്റൽ ചാർജ്ജ് അടക്കം രണ്ടര ദിനാർ ഈടാക്കി ഇത്തരത്തിൽ സേവനം നടത്തിവരുന്നത് സാധാരണക്കാരെ സംബന്ധിച്ച് ഏറെ പ്രയോജനം ചെയ്യുന്നുണ്ട്. എന്നാൽ കഴിഞ്ഞ നവംബർ മുതൽ സമാജത്തിൽ നിന്നും കൊടുത്ത അപേക്ഷകളിലും ഇതുവരെ തിരിച്ചറിയൽ കാർഡ് എത്തിയിട്ടില്ലെന്ന് ഹെൽപ്പ് ഡെസ്ക് കൺവീനർ സിറാജുദ്ദീൻ പറഞ്ഞു. മുന്പ് അക്ഷയ കേന്ദ്രങ്ങൾ വഴി നടത്തിയിരുന്ന ഇതിന്റെ നടപടി ക്രമങ്ങൾ കുടുംബശ്രീയെ ഏൽപ്പിച്ചിരിക്കുകയാണെന്നുംഅത്തരം ഒരു മാറ്റം വന്നപ്പോൾ സാങ്കേതികമായി ഉണ്ടായ ചില തടസ്സങ്ങൾ ആണ് വൈകലിന് കാരണമായതെന്നും നോർക്ക ഓഫീസിൽ നിന്ന് അറിയിച്ചതായി ഹെൽപ്പ് ഡെസ്ക് കൺവീനർ പറഞ്ഞു. കാർഡുകൾ ഉടൻ എത്തുമെന്ന് നോർക്ക ഓഫീസിൽ നിന്നും അറിയിച്ചതായും അദ്ദേഹം വിശദമാക്കി.
അതേസമയം സ്വദേശിവത്കരണം മൂലം നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്കുള്ള പുനരധിവാസ പദ്ധതികൾ പലതും പ്രഖ്യാപിച്ചിരുന്നെങ്കിലും പലതും പാതിവഴിയിൽ തന്നെയാണുള്ളത്. വിദേശത്ത് മരണപ്പെടുന്നവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ വേണ്ടിയുള്ള സാന്പത്തിക സഹായം നേർക്കയുടെ ഭാഗത്ത് നിന്ന് ലഭിക്കുന്നില്ലെന്നുൾപ്പെടെയുള്ള പരാതി പ്രവാസികൾക്കുണ്ട്. 2008 ആഗസ്റ്റ് മാസം മുതലാണ് നോർക്ക തിരിച്ചറിയൽ കാർഡ് സംവിധാനം നിലവിൽ വന്നത്. വിദേശത്ത് 6 മാസം ജോലി ചെയ്യുകയോ റെസിഡന്റ് പെർമിറ്റ് നേടി താമസിക്കുകയോ ചെയ്യുന്ന 18 വയസ്സ് പൂർത്തിയായ ഏതൊരാൾക്കും നോർക്ക തിരിച്ചറിയൽ കാർഡിന് അപേക്ഷിക്കാവുന്നതാണ്. രണ്ട് പാസ്പ്പോർട്ട് സൈസ് ഫോട്ടോ, പാസ്പോർട്ടിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, 300 രൂപ രജിസ്‌ട്രേഷൻ ഫീസ് എന്നിവയ്ക്കൊപ്പം അപേക്ഷ പൂരിപ്പിച്ചു നൽകിയാൽ നോർക്ക തിരിച്ചറിയൽ കാർഡ് ലഭ്യമാകും.

