മൂന്നാം ശ്രമത്തിൽ ഡ്രൈവിംഗ് ലൈസൻസ് നേടുന്നവർക്ക് ഇനി ചെലവ് 336.5 ബഹ്‌റൈൻ ദിനാർ
മനാമ : ഡ്രൈവിംഗ് പരിശീലന ക്ലാസുകളുടെ ഫീസ് വർദ്ധിപ്പിച്ചതിനെത്തുടർന്ന് മൂന്നാം ശ്രമത്തിൽ ഡ്രൈവിംഗ് ലൈസൻസ് നേടുന്നവർക്ക് ഇനി ചെലവ് 336.5 ബഹ്‌റൈൻ ദിനാർ നൽകേണ്ടി വരും. ആഭ്യന്തര മന്ത്രി ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് റഷീദ് ബിൻ അബ്ദുള്ള അൽ ഖലീഫയുടെ ഉത്തരവ് പ്രകാരം കഴിഞ്ഞ വ്യാഴാഴ്ച മുതൽ ഒരു മണിക്കൂർ ഡ്രൈവിംഗ് പരിശീലനത്തിന് 7 ബഹ്‌റൈൻ ദിനാർ വീതം നൽകണമെന്ന ഉത്തരവ് വന്നതോടെയാണിത്. നേരത്തെ ഇത് 5 ബഹ്‌റൈൻ ദിനാർ ആയിരുന്നു.
നിർബന്ധിത പരിശീലന സമയമായ ഇരുപ്പത്തിരണ്ട് മണിക്കൂർ പരിശീലനം ലഭിക്കാൻ ട്രെയിനികൾ 154 ബഹ്‌റൈൻ ദിനാറാണ് പുതിയ നിയമത്തോടെ നൽകേണ്ടത്. നേരത്തെ ഇത് 110 ബഹ്‌റൈൻ ദിനാർ ആയിരുന്നു. ആദ്യ അവസരത്തിൽ വിജയിച്ചില്ലെങ്കിൽ, രണ്ടാമത്തെയും മൂന്നാമത്തെയും പരീക്ഷയിൽ പ്രവേശനത്തിന് അർഹതനേടുന്നതിന് ആറ് മുതൽ എട്ടു മണിക്കൂർ അധികപരിശീലനം നേടണം. ഇതിന് 98 ബഹ്‌റൈൻ ദിനാർ അധികം നൽകണം. ട്രെയിനി ആദ്യ രണ്ട് ടെസ്റ്റുകൾ പരാജയപ്പെടുകയും മൂന്നാമത്തേത് വിജയിക്കുകയും ചെയ്താൽ 252 ബഹ്‌റൈൻ ദിനാർ പരിശീലന ഫീസ് ഇനത്തിൽ നൽകേണ്ടി വരും. 34.5 ബഹ്‌റൈൻ ദിനാർ പരിശീലന ലൈസൻസ് ഇഷ്യൂവേഷൻ ഫീസ്, 10 ബഹ്‌റൈൻ ദിനാർ ടെസ്റ്റ് ഫീസ് എന്നിവ ഉൾപ്പെടുന്ന ചില നിശ്ചിത ഫീസുകൾ ഇതിനു പുറമെ നൽകണം. ലൈസൻസ് നേടാത്ത സാഹചര്യത്തിൽ ഇത് രണ്ടോ മൂന്നോ തവണ നൽകേണ്ടിവരും. 20 ബഹ്‌റൈൻ ദിനാർ ഡ്രൈവർ ലൈസൻസ് ഇഷ്യൂവേഷൻ ഫീസായും നൽകണം. ആദ്യ രണ്ടു പരീക്ഷകളും പരാജയപ്പെടുകയും, മൂന്നാമത്തതിൽ വിജയിക്കുകയും ചെയ്താൽ 336.5 ബഹ്‌റൈൻ ദിനാർ ചിലവാകും.
ട്രാഫിക് ജനറൽ ഡയറക്ടറേറ്റ് നൽകിയ കണക്കുകൾ പ്രകാരം 35,000 ട്രെയിനികൾ ഈ വർഷം ആദ്യ പാദത്തിൽ ടെസ്റ്റിൽ പങ്കെടുത്തെങ്കിലും 19,000 പേർ മാത്രമാണ് വിജയിച്ചത്. ഡ്രൈവിംഗ് പരിശീലന മേഖലയുടെ സേവനം മെച്ചപ്പെടുത്തുന്നതിനും ജീവനക്കാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുമാണ് ആഭ്യന്തര മന്ത്രാലയം പരിശീലന ഫീസ് കൂട്ടിയത്.

