ദേശീയ ഹലാൽ മാർക്ക്: പുതിയ നിബന്ധനകളുമായി ബഹ്‌റൈൻ നഗരസഭ കാർഷിക മന്ത്രാലയം
പ്രദീപ് പുറവങ്കര
ബഹ്‌റൈനിൽ ഭക്ഷ്യ, ഹലാൽ ഉൽപ്പന്നങ്ങളുടെ ഗുണനിലവാരവും നിയന്ത്രണ സംവിധാനങ്ങളും കൂടുതൽ ശക്തമാക്കുന്നതിനുള്ള നടപടികൾ തുടരുകയാണെന്ന് നഗരസഭ കാര്യ കാർഷിക മന്ത്രാലയം അറിയിച്ചു. കാർഷിക മൃഗസംരക്ഷണ വിഭാഗം അസിസ്റ്റന്റ് അണ്ടർസെക്രട്ടറി എൻജി. ആസിം അബ്ദുൽ ലത്തീഫ് അബ്ദുള്ളയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പ്രാദേശിക ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം ഉയർത്തി ഉപഭോക്താക്കളുടെ താല്പര്യങ്ങൾ സംരക്ഷിക്കാനും ദേശീയ സ്ഥാപനങ്ങളെ പിന്തുണയ്ക്കാനും മന്ത്രാലയം പ്രതിജ്ഞാബദ്ധമാണ്. ഇതിന്റെ ഭാഗമായി പുറപ്പെടുവിച്ച 2026-ലെ 125-ാം നമ്പർ പ്രമേയം രാജ്യത്തെ ഹലാൽ ഉൽപ്പന്ന മേഖലയെ ക്രമീകരിക്കുന്നതിൽ നിർണായക ചുവടുവെയ്പ്പാണ്. ദേശീയ ഹലാൽ മാർക്ക് രേഖപ്പെടുത്തിയ ഉൽപ്പന്നങ്ങൾക്ക് പ്രാദേശിക, അന്തർദേശീയ വിപണികളിൽ കൂടുതൽ വിശ്വാസ്യതയും സ്വീകാര്യതയും ലഭിക്കാൻ ഈ നിയമം സഹായിക്കും.
വാണിജ്യ രജിസ്ട്രേഷൻ ഉള്ള സ്ഥാപനങ്ങൾക്കായിരിക്കും ദേശീയ ഹലാൽ മാർക്കിനായി അപേക്ഷിക്കാൻ അർഹതയുണ്ടാവുക. ഹലാൽ മാർക്ക് ഉപയോഗിക്കാൻ ഉദ്ദേശിക്കുന്ന ഉൽപ്പന്നങ്ങൾ ഏതൊക്കെയാണെന്ന് അപേക്ഷയിൽ വ്യക്തമാക്കണം. കൂടാതെ അംഗീകൃത ഹലാൽ ഓഡിറ്റിങ് ബോഡികൾ നൽകുന്ന ഹലാൽ സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടതുണ്ട്. മന്ത്രാലയത്തിന്റെ പരിശോധന, നിരീക്ഷണ സംവിധാനങ്ങൾ പാലിക്കുന്നുണ്ടെന്ന് തെളിയിക്കുന്ന രേഖകളും ഉൽപ്പന്നത്തിന്റെ വാർഷിക ഉത്പാദന അളവും വ്യക്തമാക്കണം.
നിയമപരമായ ചട്ടക്കൂട് നിലവിൽ വരുന്നതോടെ കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കുന്ന ഉൽപ്പന്നങ്ങൾക്ക് മാത്രമായിരിക്കും ദേശീയ ഹലാൽ മാർക്ക് നൽകുക. ഇത് പ്രാദേശിക ഉൽപ്പന്നങ്ങളുടെ വിപണി മൂല്യം വർദ്ധിപ്പിക്കുകയും വിദേശ വിപണികളിലേക്ക് പ്രവേശിക്കാൻ ബഹ്‌റൈൻ നിർമ്മിത ഉൽപ്പന്നങ്ങൾക്ക് കൂടുതൽ അവസരമൊരുക്കുകയും ചെയ്യും.
czczc

