കാലാവധി കഴിഞ്ഞ ശുചീകരണ ഉൽപന്നങ്ങളിൽ തിരിമറി: രണ്ട് ഏഷ്യൻ സ്വദേശികൾക്ക് മൂന്ന് മാസം തടവ്
പ്രദീപ് പുറവങ്കര
മനാമ: കാലാവധി കഴിഞ്ഞ ശുചീകരണ ഉൽപന്നങ്ങളുടെ എക്സ്പെയറി തീയതി മാറ്റാൻ ശ്രമിച്ച കേസിൽ രണ്ട് ഏഷ്യൻ സ്വദേശികൾക്ക് ലോവർ ക്രിമിനൽ കോടതി മൂന്ന് മാസം തടവുശിക്ഷ വിധിച്ചു. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം ഇവരെ ബഹ്റൈനിൽ നിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടു. തട്ടിപ്പിന് ഉപയോഗിച്ച ഉൽപന്നങ്ങളും ഉപകരണങ്ങളും പിടിച്ചെടുക്കാനും ഉത്തരവിലുണ്ട്.
പ്രമുഖ റീട്ടെയിൽ സ്ഥാപനത്തിലെ ഒരു ജീവനക്കാരനും സപ്ലൈയർ കമ്പനിയിലെ ഒരു ജീവനക്കാരനും ചേർന്ന് ക്ലീനിംഗ് ഉൽപ്പന്നങ്ങളുടെ പാക്കറ്റുകളിൽ നിന്ന് കാലാവധി അവസാനിക്കുന്ന തീയതി മായ്ച്ചുകളയുന്നതായി ബുദയ്യ പോലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്.
സുരക്ഷാ ക്യാമറാ ദൃശ്യങ്ങളിൽ ഇരുവരുടെയും കൃത്യം വ്യക്തമായി പതിഞ്ഞിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ കാലാവധി മായ്ച്ചു കളഞ്ഞ നിരവധി പാക്കറ്റുകളും, കാലാവധി കഴിഞ്ഞ മറ്റ് ഉൽപ്പന്നങ്ങളും ഇവരിൽ നിന്ന് കണ്ടെത്തി. തട്ടിപ്പിനായി ഉപയോഗിച്ച ഉപകരണവും പോലീസിന് ലഭിച്ചു.
പബ്ലിക് പ്രൊസിക്യൂഷൻ ചോദ്യം ചെയ്യലിൽ ഇരു പ്രതികളും കുറ്റം സമ്മതിച്ചു. താൻ പരിശോധിക്കേണ്ട ഉൽപന്നങ്ങളുടെ കാലാവധി കഴിഞ്ഞാൽ ശമ്പളത്തിൽ നിന്ന് തുക ഈടാക്കുമെന്ന ഭയം മൂലമാണ് തീയതി മായ്ച്ചു കളഞ്ഞതെന്ന് സ്ഥാപനത്തിലെ ജീവനക്കാരൻ മൊഴി നൽകി.
sdfsdf

