'ഡെഡ് ഡ്രോപ്പ്' വഴി ലഹരിമരുന്ന് കടത്ത്: ഏഷ്യക്കാരായ നാല് പ്രതികളുടെ അപ്പീലിൽ ഓഗസ്റ്റ് 5-ന് വാദം കേൾക്കും
ഷീബ വിജയൻ
മനാമ: 'ഡെഡ് ഡ്രോപ്പ്' രീതി ഉപയോഗിച്ച് ബഹ്റൈനിൽ ലഹരിമരുന്ന് വിതരണം ചെയ്ത കേസിൽ ശിക്ഷിക്കപ്പെട്ട നാല് ഏഷ്യൻ വംശജരുടെ അപ്പീൽ ഹർജി അഞ്ചാം ഹൈ ക്രിമിനൽ അപ്പീൽ കോടതി പരിഗണിച്ചു. കേസിൽ പ്രതിഭാഗം അഭിഭാഷകർക്ക് അന്തിമ വാദം ഉന്നയിക്കുന്നതിനായി കോടതി കേസ് ഓഗസ്റ്റ് 5-ലേക്ക് മാറ്റി. 17-നും 21-നും ഇടയിൽ പ്രായമുള്ള മൂന്ന് ചെറുപ്പക്കാരും പ്രതികളിൽ ഉൾപ്പെടുന്നു.
കേസിലെ മൂന്ന് പ്രതികൾക്ക് മൂന്ന് വർഷം തടവും 500 ബഹ്റൈനി ദിനാർ വീതം പിഴയും ശിക്ഷാ കാലാവധിക്ക് ശേഷം നാടുകടത്താനും കീഴ്ക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാൽ, ലഹരിമരുന്നിന്റെ ഉറവിടം കണ്ടെത്താൻ അന്വേഷണ സംഘത്തെ സഹായിക്കുന്ന വിവരങ്ങൾ നൽകിയ നാലാം പ്രതിക്ക് കോടതി ശിക്ഷയിൽ ഇളവ് അനുവദിച്ചു.
ഏഷ്യൻ രാജ്യത്തുനിന്ന് ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളം വഴി എത്തിയ പാഴ്സലിൽ നിന്ന് 1.041 കിലോഗ്രാം കഞ്ചാവ് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തതോടെയാണ് കേസിന്റെ അന്വേഷണം ആരംഭിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ കഞ്ചാവ്, ഹെറോയിൻ, മോർഫിൻ സാന്നിധ്യം, മരുന്ന് പാക്ക് ചെയ്യാനുള്ള സാമഗ്രികൾ എന്നിവയും കണ്ടെടുത്തു. മൊബൈൽ ഫോൺ തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തിൽ, ഇവർ 'ഡെഡ് ഡ്രോപ്പ്' രീതി ഉപയോഗിച്ച് രാജ്യത്ത് ലഹരിമരുന്ന് എത്തിച്ച് വിതരണം ചെയ്ത സംഘമാണെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി.
dfsdfsdfs

