ഗാസയില്‍ ഭരണം ഒഴിഞ്ഞ് ഹമാസ്; എന്നാല്‍ ആയുധം താഴെവെക്കില്ലെന്ന് കര്‍ശന പ്രഖ്യാപനം


ഷീബ വിജയൻ

ഗാസ സിറ്റി: ഗാസയിലെ രണ്ട് പതിറ്റാണ്ടു കാലത്തെ ഭരണം അവസാനിപ്പിച്ച്, അധികാരം ഐക്യരാഷ്ട്രസഭയുടെ പിന്തുണയുള്ള 'നാഷണൽ കമ്മിറ്റി ഫോർ ദി അഡ്മിനിസ്ട്രേഷൻ ഓഫ് ഗാസ' (NCAG) എന്ന സാങ്കേതിക സമിതിക്ക് കൈമാറാൻ ഒരുങ്ങുകയാണെന്ന് ഹമാസ് പ്രഖ്യാപിച്ചു. യുഎസ് മധ്യസ്ഥതയിൽ ഒപ്പുവെച്ച വെടിനിർത്തൽ കരാറിന്റെ ഭാഗമായാണ് ഈ നീക്കം. എന്നാൽ, തങ്ങളെ പൂർണ്ണമായി നിരായുധരാക്കുക എന്ന അമേരിക്കയുടെയും ഇസ്രായേലിന്റെയും പ്രധാന ആവശ്യം ഹമാസ് തള്ളി. സുരക്ഷാ ചുമതലകൾ അന്താരാഷ്ട്ര സേനയ്ക്ക് കൈമാറാനോ ആയുധങ്ങൾ താഴെവെക്കാനോ സംഘടന തയ്യാറല്ല.

ഭരണത്തലവൻ മുഹമ്മദ് അൽ ഫറാ പദവി രാജിവെച്ചതായും പുതിയ സമിതി ചുമതലയേൽക്കും വരെ സർക്കാർ ജീവനക്കാർ തുടരുമെന്നും ഹമാസ് മീഡിയ ഓഫീസ് ജനറൽ ഡയറക്ടർ ഇസ്മായിൽ അൽ തവാബ്ത അറിയിച്ചു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മധ്യസ്ഥതയിൽ രൂപീകരിച്ച 'ബോർഡ് ഓഫ് പീസ്' പ്രകാരം ഈജിപ്ത് കേന്ദ്രീകരിച്ചാണ് NCAG പ്രവർത്തിക്കുന്നത്. മുൻ ഫലസ്തീൻ അതോറിറ്റി ഉദ്യോഗസ്ഥൻ അലി ഷാത്ത് ആണ് ഇതിന്റെ തലവൻ. എന്നാൽ കഴിഞ്ഞ ജനുവരി മുതൽ ഈ സമിതി ഗാസയിൽ പ്രവേശിക്കുന്നത് ഇസ്രായേൽ തടഞ്ഞിരിക്കുകയാണ്.

ഹമാസിന്റെ ഈ നീക്കത്തെ ഇസ്രായേൽ ശക്തമായി എതിർത്തു. ഇത് ലബനനിലെ 'ഹിസ്ബുല്ല മാതൃക' ഗാസയിലും നടപ്പാക്കാനുള്ള തന്ത്രമാണെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രി ഗിദിയോൻ സാർ ആരോപിച്ചു. സിവിൽ ഭരണം സമിതി നോക്കുമ്പോഴും ഗാസയിലെ യഥാർത്ഥ സൈനിക ശക്തിയായി ഹമാസ് തുടരുമെന്നും, ആയുധം താഴെവെക്കാതെ യഥാർത്ഥ ഭരണമാറ്റം സാധ്യമല്ലെന്നുമാണ് ഇസ്രായേലിന്റെയും സമാധാന സമിതിയുടെയും നിലപാട്. ഭൂരിഭാഗം പ്രദേശങ്ങളും ഇസ്രായേൽ നിയന്ത്രണത്തിലായതിനാലും വെടിനിർത്തൽ ലംഘനങ്ങൾ തുടരുന്നതിനാലും ആയുധം ഉപേക്ഷിക്കില്ലെന്ന കടുത്ത നിലപാടിലാണ് ഹമാസ്. ഇരുവിഭാഗവും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തതിനാൽ ഗാസയുടെ ഭാവി ഭരണത്തിൽ അനിശ്ചിതത്വം തുടരുകയാണ്.

article-image

adsdfsfd

You might also like

  • Lulu Exchange
  • Straight Forward

Most Viewed