കട്ടിലും മെത്തയും രോഗിയുടെ അവകാശം; മെഡിക്കൽ കോളജുകളിൽ വിപ്ലവകരമായ മാറ്റവുമായി സർക്കാർ
ഷീബ വിജയൻ
തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളജ് ആശുപത്രികളിലെത്തുന്ന രോഗികള്‍ക്ക് വലിയ ആശ്വാസം പകരുന്ന പുതിയ തീരുമാനവുമായി സര്‍ക്കാര്‍ രംഗത്ത്. ആശുപത്രികളിലെത്തുന്ന രോഗികള്‍ക്ക് ഇനി മുതല്‍ കട്ടിലും മെത്തയും നിര്‍ബന്ധമായും നല്‍കണമെന്ന് ആരോഗ്യവകുപ്പ് പുതിയ സര്‍ക്കുലറിലൂടെ ഉത്തരവിട്ടു. ഇവ രണ്ടും രോഗികളുടെ അവകാശമാക്കിയാണ് സര്‍ക്കാര്‍ പ്രഖ്യാപനം. മെഡിക്കല്‍ കോളജ് നിയമങ്ങള്‍ ഇതിനനുസൃതമായി ഉടന്‍ പരിഷ്‌കരിക്കും. അടുത്ത നൂറു ദിവസത്തിനകം ഈ പുതിയ നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്ന് ആരോഗ്യവകുപ്പ് എല്ലാ ആശുപത്രി അധികൃതര്‍ക്കും വ്യക്തമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഗുരുതരപരിക്കേറ്റ് അടിയന്തര സാഹചര്യങ്ങളില്‍ ആശുപത്രികളില്‍ എത്തുന്നവര്‍ക്ക് അഞ്ചുമിനിറ്റിനുള്ളില്‍ തന്നെ ചികിത്സ ലഭ്യമാക്കണമെന്നും സര്‍ക്കുലര്‍ കര്‍ശനമായി നിര്‍ദേശിക്കുന്നുണ്ട്. ചികിത്സ ലഭിക്കാന്‍ വൈകിയതിന്റെ പേരില്‍ രോഗി മരണപ്പെട്ടുവെന്ന് പലപ്പോഴും ബന്ധുക്കള്‍ വലിയ ആരോപണമുയര്‍ത്തുന്ന പശ്ചാത്തലത്തിലാണ് ഈ പുതിയ സുപ്രധാന തീരുമാനം. ഇതിനൊപ്പം രോഗികളുടെ വിവിധ തരത്തിലുള്ള സ്രവ സാംപിളുകള്‍ വാര്‍ഡില്‍ നിന്നുതന്നെ നേരിട്ട് ശേഖരിക്കണമെന്നും സര്‍ക്കുലര്‍ അനുശാസിക്കുന്നു. വിട്ടുമാറാത്ത രോഗങ്ങളുള്ളവര്‍ക്ക് അടിക്കടി മരുന്നിനായി ആശുപത്രികളിലെത്തി വലിയ പ്രയാസം നേരിടുന്നത് ഒഴിവാക്കാനും പുതിയ നടപടിയായിട്ടുണ്ട്. ഇത്തരം രോഗങ്ങള്‍ക്ക് വീണ്ടും വീണ്ടും ഡോക്ടറെ കണ്ട് കുറിപ്പടി വാങ്ങാതെ തന്നെ, അവസാന കുറിപ്പിലെ മരുന്ന് ആറുമാസം വരെ ഫാര്‍മസിയില്‍ നിന്ന് നേരിട്ട് നല്‍കാമെന്നാണ് പുതിയ തീരുമാനം. ഒരുമാസത്തേക്കുള്ള മരുന്ന് ഫാര്‍മസിയില്‍ നിന്ന് ഒറ്റത്തവണയായി വാങ്ങി മടങ്ങാം. ഇതോടൊപ്പം മുതിര്‍ന്ന പൗരന്മാര്‍ക്ക് ആശുപത്രികളില്‍ പ്രത്യേക ക്യൂ ഏര്‍പ്പെടുത്തുന്നതും സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്
defrsfdsdfs

