ട്രാവൽ ഏജൻസി തട്ടിപ്പ്: ഉടമയ്ക്ക് ആറ് വർഷം തടവും 5,000 ദീനാർ പിഴയും
പ്രദീപ് പുറവങ്കര/മനാമ
യാത്രാ പാക്കേജുകളുടെ പേരിൽ ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ ട്രാവൽ ഏജൻസി പങ്കാളിക്ക് മൈനർ ക്രിമിനൽ കോടതി ആറ് വർഷം തടവും 5,000 ബഹ്‌റൈൻ ദീനാർ പിഴയും വിധിച്ചു. വിശ്വാസവഞ്ചന, ചതി എന്നീ കുറ്റങ്ങൾ തെളിഞ്ഞതിനെ തുടർന്നാണ് വിധി. കേസുമായി ബന്ധപ്പെട്ട സിവിൽ ഹർജികൾ കൂടുതൽ നടപടികൾക്കായി സിവിൽ കോടതിയിലേക്ക് മാറ്റി.
ഗ്രൂപ്പ് യാത്രാ പാക്കേജുകൾ പരസ്യം ചെയ്ത് ഉപഭോക്താക്കളിൽ നിന്ന് പണം കൈപ്പറ്റിയ ശേഷം ബുക്കിംഗ് നടത്താതെ പ്രതി വഞ്ചിക്കുകയായിരുന്നു. യാത്ര പുറപ്പെടേണ്ട ദിവസം മാത്രമാണ് തങ്ങളുടെ പേരിൽ ബുക്കിംഗുകൾ ഒന്നുമില്ലെന്ന വിവരം ഇരകൾ അറിയുന്നത്. പരാതിയുമായി ഓഫീസിലെത്തിയവർക്ക് സ്ഥാപനം പൂട്ടിയിട്ട നിലയിലാണ് കാണാൻ സാധിച്ചത്.
പബ്ലിക് പ്രോസിക്യൂഷൻ നടത്തിയ അന്വേഷണത്തിൽ, പ്രതി ഉപഭോക്താക്കളിൽ നിന്ന് വാങ്ങിയ പണം സ്വന്തം ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്തതായി കണ്ടെത്തി. തട്ടിപ്പിന് ശേഷം രാജ്യം വിട്ട പ്രതിക്കെതിരെ അന്താരാഷ്ട്ര തലത്തിൽ അറസ്റ്റ് വാറന്റും നാടുകടത്തൽ ഉത്തരവും പുറപ്പെടുവിച്ചിരുന്നു. പ്രോസിക്യൂഷൻ ഹാജരാക്കിയ കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതി ഇപ്പോൾ ശിക്ഷ വിധിച്ചിരിക്കുന്നത്.
adsadssaw

