മേഖലയിലെ സംഘർഷം അവലോകനം ചെയ്ത് ബഹ്റൈൻ മന്ത്രിസഭയോഗം

പ്രദീപ് പുറവങ്കര
മനാമ : നിലവിൽ മേഖലയിലുണ്ടായിരിക്കുന്ന സംഘർഷങ്ങൾ ഒഴിവാക്കാനും സമാധാനം സ്ഥാപിക്കാനുമുള്ള ആഹ്വാനം നൽകി ബഹ്റൈൻ മന്ത്രിസഭായോഗം ഇന്ന് ചേർന്നു. ഗുദൈബിയ പാലസിൽ വെച്ച് നടന്ന യോഗത്തിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ അദ്ധ്യക്ഷത വഹിച്ചു. ഇസ്രയേലും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം എത്രയും പെട്ടന്ന് അവസാനിപ്പിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കിയ മന്ത്രിസഭായോഗം ഇത്തരമൊരു സംഘർഷം മേഖലയിലെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഗുരുതരമായ ഭീഷണിയാണെന്നും അഭിപ്രായപ്പെട്ടു. തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള ഫലപ്രദമായ മാർഗ്ഗമായി നയതന്ത്രരീതികൾ സ്വീകരിക്കാനും, മേഖലയെയും ഇവിടുത്തെ ജനങ്ങളെയും യുദ്ധഭീഷണികളിൽ നിന്ന് രക്ഷിക്കാൻ പരമാവധി സംയമനം പാലിക്കാനും കാബിനറ്റ് ആഹ്വാനം ചെയ്തു. കൂടാതെ, ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് യു.എസ്-ഇറാൻ ചർച്ചകൾ തുടരേണ്ടതിന്റെ പ്രാധാന്യവും കാബിനറ്റ് ഊന്നിപ്പറഞ്ഞു.
മേഖലയിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ, സിവിൽ അടിയന്തരാവസ്ഥകളെ നേരിടാനുള്ള രാജ്യത്തിന്റെ സജ്ജീകരണത്തെക്കുറിച്ച് ആഭ്യന്തര മന്ത്രിയും സിവിൽ ഡിഫൻസ് കൗൺസിൽ ചെയർമാനുമായ ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുള്ള അൽ ഖലീഫ സമർപ്പിച്ച വിശദമായ റിപ്പോർട്ട് കാബിനറ്റ് വിലയിരുത്തി. ഇതുമായി ബന്ധപ്പെട്ട്, പൊതുക്ഷേമം സംരക്ഷിക്കുന്നതിനുള്ള പ്രതിരോധ നടപടികൾ തുടരാൻ കാബിനറ്റ് നിർദ്ദേശം നൽകി. രാജ്യത്ത് സുരക്ഷ വർദ്ധിപ്പിച്ചതായും ഇതിന്റെ ഭാഗമായി ദേശീയ സിവിൽ എമർജൻസി മാനേജ്‌മെന്റ് സെന്റർ പൂർണ്ണമായും സജ്ജമാക്കിയതായും അഭ്യന്ത്രര മന്ത്രി യോഗത്തിൽ അറിയിച്ചു.
അവശ്യവസ്തുക്കളുടെയും ഭക്ഷ്യ കരുതൽ ശേഖരത്തിന്റെയും മതിയായ ലഭ്യത ഉറപ്പ് വരുത്തിയതായും, എല്ലാ ആവശ്യങ്ങളും നിറവേറ്റാൻ മതിയായ മരുന്നിന്റെ സ്റ്റോക്ക് ഉറപ്പ് വരുത്തിയതായും, എല്ലാ ഗവർണറേറ്റുകളിലും മെഡിക്കൽ ടീമുകളുടെ പൂർണ്ണ സജ്ജീകരണം നടത്തിയതായും മന്ത്രിസഭായോഗത്തിൽ വ്യക്തമാക്കി. എല്ലാ സാഹചര്യങ്ങളിലും വൈദ്യുതി വിതരണവും, ജലവിതരണവും ഉറപ്പാക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.
ചില രാജ്യങ്ങളിലേയ്ക്കുള്ള വിമാനങ്ങൾ റദ്ദാക്കിയതിനെ തുടർന്ന് വിദേശത്ത് കുടുങ്ങിയ പൗരന്മാരെ തിരിച്ചെത്തിക്കാനുള്ള തുടർച്ചയായ ശ്രമങ്ങൾ നടത്തിവരികയാണെന്നും, ബാധിക്കപ്പെട്ട വ്യോമപാതകളിലുടനീളം വിമാന സുരക്ഷയുടെ തുടർച്ചയായ നിരീക്ഷണം നടത്തുന്നുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട മന്ത്രിമാർ വ്യക്തമാക്കി. രാജ്യത്തിനുള്ളിലെ റേഡിയേഷൻ നിലവാരം തുടർച്ചയായി നിരീക്ഷിക്കുന്നുണ്ടെന്നും, ആശയവിനിമയ അടിസ്ഥാന സൗകര്യങ്ങളുടെ തുടർച്ച് ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും മന്ത്രിസഭായോഗം അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിനും പൗരന്മാർക്കും താമസക്കാർക്കും അവശ്യ സേവനങ്ങൾ തടസ്സമില്ലാതെ ലഭ്യമാക്കുന്നതിനും എല്ലാ ബന്ധപ്പെട്ട അധികാരികളും പൂർണ്ണമായി സജ്ജരാണെന്ന് കാബിനറ്റ് പൗരന്മാർക്കും താമസക്കാർക്കും ഉറപ്പുനൽകി.
പ്രധാനമന്ത്രിയുടെ കാര്യാലയത്തിൽ മന്ത്രിയായി നിയമിച്ച ഷെയ്ഖ് ഈസ ബിൻ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയെ ഇന്നത്തെ യോഗത്തിൽ മന്ത്രിമാർ സ്വാഗതം ചെയ്തു. ഈദ് അൽ-അദ്ഹ വേളയിൽ പൊതുസുരക്ഷ ഉറപ്പാക്കുകയും പ്രധാന സേവനങ്ങൾ തടസ്സമില്ലാതെ ലഭ്യമാക്കുകയും ചെയ്ത വിവിധ സർക്കാർ സ്ഥാപനങ്ങളുടെ ശ്രമങ്ങളെയും, ഹജ്ജ് തീർത്ഥാടകർക്ക് ഉയർന്ന നിലവാരമുള്ള സേവനങ്ങൾ നൽകുന്നതിൽ പ്രതിബദ്ധത കാണിച്ച ബഹ്‌റൈൻ തീർത്ഥാടക മിഷനെയും കാബിനറ്റ് പ്രശംസിച്ചു. 2026-2027 കാലയളവിലേക്ക് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിൽ സ്ഥിരമല്ലാത്ത ഒരംഗമായി ബഹ്‌റൈനെ തിരഞ്ഞെടുത്തതിൽ കാബിനറ്റ് അഭിമാനം പ്രകടിപ്പിച്ചു. സമാധാനം, സുരക്ഷ, വികസനം എന്നിവയിൽ ബഹ്‌റൈന്റെ നയതന്ത്രപരമായ സംഭാവനകൾക്ക് ലഭിച്ച അന്താരാഷ്ട്ര അംഗീകാരമാണിതെന്നും മന്ത്രിസഭ യോഗം വ്യക്തമാക്കി.
2026-2028 കാലയളവിലേക്ക് യുഎൻ വിമൻ എക്സിക്യൂട്ടീവ് ബോർഡിലേക്ക് ബഹ്‌റൈനെ തിരഞ്ഞെടുത്തതിനെയും കാബിനറ്റ് സ്വാഗതം ചെയ്തു. ഇന്ത്യയിലുണ്ടായ വിമാനാപകടത്തെത്തുടർന്ന് ദുരിതബാധിതരുടെ കുടുംബാംഗങ്ങൾക്കും, ഇന്ത്യൻ ഗവൺമെന്റിനുമുള്ള അനുശോചനവും മന്ത്രിസഭായോഗത്തിൽ പ്രകടിപ്പിച്ചു.
aa