തമിഴ്നാട്ടിൽ ഗർഭം അലസിപ്പിക്കാനായി അബോർഷൻ ഗുളിക കഴിച്ച 15കാരി മരിച്ചു; കാമുകൻ അറസ്റ്റിൽ
തമിഴ്നാട്ടിൽ ഗർഭം അലസിപ്പിക്കാനായി അബോർഷൻ ഗുളിക കഴിച്ച 15കാരി മരിച്ചു. പെൺകുട്ടിക്ക് ഗുളിക നൽകിയ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു. എസ്. മുരുകൻ(27)എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. തിരുവണ്ണാമലൈ ജില്ലയിലെ ചെങ്ങത്താണ് സംഭവം. പെൺകുട്ടിയെ ദിവസവും സ്കൂളിൽ കൊണ്ടുപോയി വിട്ടുകൊണ്ടിരുന്നത് മുരുകനായിരുന്നു. ഇതിനിടയിൽ ഇയാൾ പെൺകുട്ടിയുമായി അടുപ്പത്തിലാവുകയും 15കാരി ഗർഭിണിയാവുകയും ചെയ്തു. തുടർന്ന് മുരുകൻ തന്‍റെ സുഹൃത്ത് പ്രഭുവിന്‍റെ (27) സഹായത്തോടെ മറ്റൊരാളിൽ നിന്ന് ഗർഭച്ഛിദ്രത്തിനുള്ള ഗുളിക വാങ്ങി. സ്‌കൂളിൽ കൊണ്ടുപോകാനെന്ന വ്യാജേന പെൺകുട്ടിയെ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോവുകയും വഴിയിൽ വച്ച് ഗർഭച്ഛിദ്ര ഗുളിക കഴിക്കാൻ നിർബന്ധിക്കുകയും ചെയ്തു. പിന്നീട് ഇരുവരും സ്കൂളിലേക്ക് പോകുന്നതിനിടെ പെൺകുട്ടി ബോധരഹിതയായി.
മുരുകൻ ഉടൻ തന്നെ പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. തുടർന്ന് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തിരുവണ്ണാമല സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. പെണ്‍കുട്ടിയുടെ പിതാവിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ മുരുകനെയും പ്രഭുവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. ഗർഭച്ഛിദ്രത്തിനുള്ള ഗുളിക നൽകിയ വ്യാജനെയും പൊലീസ് തിരയുന്നുണ്ട്.