കുവൈത്തിൽ ഡ്രൈവിങ് ലൈസൻസ് അനുവദിക്കുന്നതിനുള്ള നിബന്ധനകൾ കർശനമാക്കും
കുവൈത്തിൽ ഡ്രൈവിങ് ലൈസൻസ് അനുവദിക്കുന്നതിനുള്ള നിബന്ധനകൾ കർശനമാക്കാനൊരുങ്ങി ആഭ്യന്തര മന്ത്രാലയം. ഗതാഗതക്കുരുക്ക് പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. ഗതാഗത വകുപ്പിന്‍റെ പരിശോധനയിൽ വീഴ്‍ച്ച കണ്ടെത്തിയ പതിനായിരത്തിലധികം വിദേശികളുടെ ഡ്രൈവിങ് ലൈസൻസുകൾ റദ്ദാക്കി. ലൈസൻസ് അനുവദിച്ചപ്പോഴുള്ള മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഡ്രൈവിങ് ലൈസൻസ് റദ്ദാക്കിയത്.ഡ്രൈവിങ് ലൈസൻസ് നേടിയ ശേഷം ജോലി ചെയ്യുന്ന തസ്‍തികകളിൽ മാറ്റം വന്നവരുടെയും ശമ്പളത്തിൽ കുറവ് വന്നവരുടെയും ലൈസൻസുകളാണ് അഭ്യന്തര മന്ത്രാലയം പരിശോധിക്കുന്നത്.
വ്യക്തികൾ ലൈസൻസ് ട്രാഫിക് അധികൃതർക്ക് കൈമാറിയില്ലെങ്കിൽ മൊബൈൽ ഐഡി, സഹേൽ എന്നി ആപ്ലിക്കേഷൻ വഴി ലൈസന്‍സുകൾ പിന്‍വലിക്കും. ഡ്രൈവിങ് ലൈസൻസ് റദ്ദാക്കിയിട്ടും വാഹനം ഓടിക്കുന്നതായി കണ്ടെത്തിയാൽ പിടികൂടി നാടുകടത്തുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. എന്നാൽ നിബന്ധനകൾ കർശനമാക്കുന്നതോടെ ഇന്ത്യക്കാർ അടക്കം ആയിരക്കണക്കിന് വിദേശികളുടെ ഡ്രൈവിങ് ലൈസൻസുകളാണ് റദ്ദാകുക. ഈ വർഷം അവസാനത്തോടെ വിദേശികളുടെ ഡ്രൈവിങ് ലൈസൻസ് പരിശോധന പൂർത്തിയാകുമെന്നാണ് ട്രാഫിക് അധികൃതർ പ്രതീക്ഷിക്കുന്നത്. നിലവിൽ കുറഞ്ഞത് 2 വർഷം കുവൈത്തിൽ ജോലി ചെയ്യുകയും 600 ദിനാർ ശമ്പളം വാങ്ങുകയും ചെയ്യുന്ന ബിരുദധാരിയായ അപേക്ഷകർക്കാണ് ലൈസൻസ് അനുവദിക്കുന്നത്.
dydru