കനത്ത മഴ; കോട്ടയം ജില്ലയുടെ കിഴക്കന്‍ മലയോരമേഖലകളിൽ വ്യാപക നാശനഷ്ടം

ജില്ലയുടെ കിഴക്കന്‍ മലയോരമേഖലകളിൽ വ്യാഴാഴ്ച ഉച്ച കഴിഞ്ഞു പെയ്ത കനത്ത മഴയിൽ വ്യാപക നാശനഷ്ടം. തലനാട്ടിലും തീക്കോയിയിലുമുണ്ടായ മണ്ണിടിച്ചിലിലും ഉരുൾപൊട്ടലിലും റോഡുകൾ തകരുകയും വൻ കൃഷിനാശമുണ്ടാകുകയും ചെയ്തു. വീടുകളുടെ സംരക്ഷണഭിത്തികൾ തകരുകയും കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. വെള്ളായനി ടോപ്പ് ഭാഗത്തുണ്ടായ ഉരുൾപൊട്ടലിൽ ചീമപ്പാറ−വെള്ളായനി റോഡ് തകർന്നു. ഈ ഭാഗത്ത് കലുങ്ക് വലിയ പാറവീണ് അടഞ്ഞതോടെ റോഡിലൂടെ വെള്ളം കുത്തിയൊഴുകുകയായിരുന്നു. റോഡിന്‍റെ ഒരുഭാഗം ഒലിച്ചുപോയി. ചാമപ്പാറയിൽ വീടിന്‍റെ സംരക്ഷണഭിത്തി ഇടിഞ്ഞു. വെള്ളികുളം കുളങ്ങര സോജി, കാരികാട് കുന്നേൽ അപ്പച്ചന്‍ എന്നിവരുടെയും വീടിന്‍റെ സംരക്ഷണ ഭിത്തിയിടിഞ്ഞ് വീട് അപകടാവസ്ഥയിലായി. ആനിപ്ലാവ് ഭാഗത്ത് കാർ ഒഴുക്കിൽപ്പെട്ടു. കയർ ഉപയോഗിച്ച് കാർ കെട്ടിയിട്ടിരിക്കയാണ്. തലനാട് മേസ്തിരിപ്പടിയിൽ ഇരുപതോളം വീടുകളിൽ വെള്ളം കയറി. ഈ ഭാഗത്തുള്ളവരെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റിപ്പാർപ്പിച്ചു. വെള്ളായനി−ആനിപിലാവ് റോഡിലും ഗതാഗത തടസമുണ്ടായി. തീക്കോയി അട്ടിക്കളം ഭാഗത്തും റോഡിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. ഉരുൾപൊട്ടലിൽ ലക്ഷങ്ങളുടെ കൃഷിനാശമുണ്ടായതായി തലനാട് പഞ്ചായത്ത് പ്രസിഡന്‍റ് രജനി സുധാകരന്‍ പറഞ്ഞു.
കാപ്പി, ഏലം, കൊക്കോ, ജാതി, ഗ്രാമ്പൂ, കപ്പ തുടങ്ങി നിരവധി കൃഷികളാണു നശിച്ചത്. തീക്കോയി പഞ്ചായത്തിലെ ഇഞ്ചപ്പാറ, വെള്ളികുളം, ആനിപിലാവ്, മംഗളഗിരി എന്നിവിടങ്ങളിൽ വ്യാപകതോതിൽ മണ്ണിടിച്ചിലുമുണ്ടായി. വ്യാഴാഴ്ച വൈകിട്ട് 5.30നാണ് സംഭവം. മണ്ണിടിച്ചിലിനെത്തുടർന്ന് ഈരാറ്റുപേട്ട−വാഗമണ്‍ റോഡിൽ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. മഴ തുടരുന്നതിനാലും അപകടസാധ്യത ഏറിയതിനാലും മലയോര മേഖലയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും കളക്ടർ ആവശ്യപ്പെട്ടു.
കനത്തമഴയിൽ തീക്കോയി ആറ്റിൽ ജലനിരപ്പ് ഉയർന്ന് ചാത്തപുഴ പാലത്തിൽ വെള്ളം കയറി. ഇതോടെ ഇതുവഴിയുള്ള ഗതാഗതവും തടസപ്പെട്ടു. ചാമപ്പാറ, ചാത്തപ്പുഴ എന്നിവിടങ്ങളിൽ നിരവധി വീടുകളിൽ വെള്ളം കയറി. ഇവരെ വെള്ളികുളം സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്കു മാറ്റി. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെയാണു പ്രദേശത്ത് ശക്തമായ മഴ ആരംഭിച്ചത്. മൂന്നു മണിക്കൂർ നീണ്ടനുനിന്ന ശക്തമായ മഴയെത്തുടർന്നാണ് മണ്ണിടിച്ചിലും തുടർന്ന് ഉരുൾപൊട്ടലുമുണ്ടായത്. തീക്കോയി വാഗമണ്‍ റോഡിൽ ഇഞ്ചപ്പാറയിൽ ഗതാഗതം പൂർണമായും തടസപ്പെട്ടു. തീക്കോയി ആറ്റിൽ ജലനിരപ്പ് ഉയർന്നു. ചാത്തപ്പുഴ ഭാഗത്ത് വീടുകളിൽ വെള്ളം കയറി. തീക്കോയി ആറ്റിൽ വെള്ളം ഉയർന്ന് പാലം വെള്ളത്തിലായി. അഗ്‌നിരക്ഷാ സേനയും പോലീസും സന്നദ്ധ പ്രവർത്തകരും നാട്ടുകാരും സ്ഥലത്ത് ക്യമ്പ് ചെയ്യുന്നു. കളക്ടർ വി. വിഗ്നേശ്വരി, മീനച്ചിൽ തഹൽസിദാർ കെ.എം. ജോസുകുട്ടി, ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. ഷോണ്‍ ജോർജ്, തീക്കോയി വില്ലേജ് ഓഫീസർ ജെസി ചാണ്ടി എന്നിവർ സ്ഥലം സന്ദർശിച്ചു. ജില്ലയിൽ രാത്രിയിൽ ഒറ്റപ്പെട്ട മഴ ഉണ്ടായിരുന്നു. നിലവിൽ പൊതുവേ മൂടികെട്ടിയ കാലാവസ്ഥയാണ്. ഗതാഗത തടസമുണ്ടായ റോഡുകളിൽ ഫയർഫോഴ്‌സ് ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്. രാത്രിയോടെ തീക്കോയി−വാഗമണ്‍ റോഡിലെ ഗതാഗത തടസവും മാറ്റി.
sdgsg