കേരളത്തിൽ പുറത്തിറങ്ങുന്നതിനുള്ള നിയന്ത്രണം ഒഴിവാക്കിയതായി മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് പുറത്തിറങ്ങുന്നതിനുള്ള നിയന്ത്രണം ഒഴിവാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ 18 വയസ്സിന് താഴെയുള്ളവർക്ക് ഇത് ബാധകമല്ല. വാക്‌സിൻ സർട്ടിഫിക്കറ്റ്, ആർടിപിസിആർ, രോഗമുക്തി സർട്ടിഫിക്കറ്റ് എന്നിവ ഇനി ആവശ്യമില്ല. ഇന്നലെ ചേർന്ന കൊറോണ അവലോകന യോഗത്തിലാണ് കൂടുതൽ ഇളവുകൾ നൽകുന്നതിനുള്ള തീരുമാനമായത്.
ഹോട്ടലുകളിൽ ആളുകൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതിയായി. ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാൻ ഉപാധികളോടെ അനുമതി നൽകാം. രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്ക് ബാറുകളിലും റസ്റ്റൊറന്റുകളിലും പ്രവേശിക്കാം. ബാറുകളിൽ ഇരുന്ന് കഴിക്കുന്നതിനും ഇനി മുതൽ തടസമുണ്ടാകില്ല. എ.സി ഉപയോഗിക്കാൻ പാടില്ല. സിറ്റിംഗ് കപ്പാസിറ്റിയുടെ പകുതി ആളുകളെ പ്രവേശിപ്പിക്കാം. ഇവിടങ്ങളിലെ തൊഴിലാളികളും രണ്ട് ഡോസ് വാക്‌സിൻ എടുത്തവരാകണം.
കൂടാതെ ഇൻഡോർ സ്‌റ്റേഡിയങ്ങൾ, നീന്തൽക്കുളം എന്നിവയുടെ പ്രവർത്തനം അനുവദിക്കും. വാക്‌സിനേഷൻ എടുത്തവരെയാകണം ഇവിടെയും പ്രവേശിപ്പിക്കേണ്ടത്. ജീവനക്കാരും രണ്ട് ഡോസ് വാക്‌സിൻ എടുത്തവരാകണമെന്നും നിർദ്ദേശമുണ്ട്. അതേസമയം സ്‌കൂൾ തുറക്കലുമായി ബന്ധപ്പെട്ട് സുരക്ഷ ഉറപ്പാക്കാൻ പ്രത്യേക സമിതികളെ നിയമിക്കും.