ഡൽ‍ഹി രോഹിണി കോടതിയിലെ വെടിവെപ്പ്; രണ്ടുപേർ‍ അറസ്റ്റിൽ‍


ന്യൂഡൽ‍ഹി: ഡൽ‍ഹി രോഹിണി കോടതിയിലുണ്ടായ വെടിവെപ്പുമായി ബന്ധപ്പെട്ട് രണ്ടു പേർ‍ അറസ്റ്റിൽ‍. ഡൽ‍ഹി ഹൈദർ‍പൂർ‍ സ്വദേശികളായ ഉമാങ്, വിനയ് എന്നിവരേയാണ് ഡൽ‍ഹി പൊലീസിന്റെ സ്‌പെഷ്യൽ‍ സെൽ അറസ്റ്റ് ചെയ്തത്. വെടിവെപ്പ് നടന്നതിന് മുന്പുള്ള സിസിടിവി ദൃശ്യങ്ങൾ‍ നിന്ന് വെടിവെപ്പ് നടത്തിയവരോടൊപ്പം ഉമാങും വിനയും കോടതി വളപ്പിലേക്ക് എത്തിയതിന്റെ തെളിവുകൾ‍ ലഭിച്ചിട്ടുണ്ട്.

ഇരുവരും അക്രമികളെ കോടതി വളപ്പിൽ‍ എത്തിച്ചു. കൃത്യം നടത്തി മടങ്ങിയെത്തുന്നതുവരെ അക്രമികളെ കാറിൽ‍ കാത്തിരിക്കുകയായിരുന്നു ഇരുവരും. എന്നാൽ‍ വെടിവെപ്പിനിടെ അക്രമികൾ‍ കൊല്ലപ്പെട്ടതോടെ കാറുമായി ഇരുവരും രക്ഷപ്പെടുകയായിരുന്നു. രോഹിണി കോടതിയിലുണ്ടായ വെടിവെപ്പിൽ‍ ഗുണ്ടാ തലവന്‍ ഉൾ‍പ്പെടെ മൂന്ന് പേർ‍ കൊല്ലപ്പെട്ടിരുന്നു. ഗുണ്ടാ തലവൻ ജിതേന്ദ്ര ജോഗി ഉൾ‍പ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്. ജിതേന്ദ്രയെ കോടതിയിൽ‍ ഹാജരാക്കിയപ്പോഴാണ് സംഭവം.

ജിതേന്ദ്രയെ വധിക്കാൻ അഭിഭാഷകരുടെ വേഷത്തിലാണ് എതിർ‍ സംഘം കോടതി പരിസരത്ത് എത്തിയത്. വെടിവെയ്പ്പ് ആരംഭിച്ചതിന് പിന്നാലെ പോലീസും ഗുണ്ടാ സംഘങ്ങൾ‍ക്ക് നേരെ നിറയൊഴിച്ചു. നിരവധി ക്രിമിനൽ‍ കേസുകളിൽ‍ പ്രതിയാണ് ജിതേന്ദ്ര ഗോഗി. ഗുണ്ടാ സംഘങ്ങൾ‍ തമ്മിലുള്ള കുടിപ്പകയുടെ ഭാഗമായാണ് ആക്രമണമണ്ടായതെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തൽ‍. ഗോഗിയുടെ എതിർ‍സംഘത്തിലുള്ളവരാണ് കോടതിക്കുള്ളിൽ‍ വെടിവെപ്പ് നടത്തിയതെന്നാണ് വിവരം. വെടിവെപ്പിൽ‍ അഭിഭാഷകയടക്കം മൂന്നുപേർ‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും റിപ്പോർ‍ട്ടുകളുണ്ട്.

ഉത്തർ‍പ്രദേശിലെ ഭാഗ്പഥ് സ്വദേശിയായ രാഹുൽ‍, ഡൽ‍ഹി ബക്കാർ‍വാലാ സ്വദേശിയായ മോറിസ് എന്നിവരാണ് പോലീസിന്റെ വെടിയേറ്റ് മരിച്ചത്. ഇവരിൽ‍ ഒരാൾ‍ പിടികിട്ടാപ്പുള്ളിയായിരുന്നെന്നും. ഇയാളെക്കുറിച്ച് വിവരം നൽ‍കുന്നവർ‍ക്ക് പോലീസ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നെന്നും ഉദ്യോഗസ്ഥർ‍ പറഞ്ഞു. അതേസമയം, രോഹിണിക്കോടതിയിൽ‍ നടന്നത് അതീവ സുരക്ഷ വീഴ്ച്ചയാണെന്ന് ഡൽ‍ഹി ബാർ‍ അസോസിയേഷൻ ആരോപിച്ചു.

You might also like

Most Viewed