ഡോ. ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്ത കാലം ചെയ്തു
തിരുവല്ല: മാർത്തോമ്മ സഭാതലവൻ ഡോ. ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്ത (90) കാലംചെയ്തു. വാർദ്ധകൃ സഹജമായ അസുഖത്തെ തുടർന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെ 2.38ന് ആയിരുന്നു അന്ത്യം. മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ പിൻഗാമിയായിരുന്നു. 2007 മുതൽ 13 വർഷം മാർത്തോമ്മാ സഭയെ നയിച്ചു. മാരമണ്‍ കണ്‍വൻഷന്‍റെ ശതോത്തര രജതജൂബിലിക്ക് നേതൃത്വം നൽകി. മാർത്തോമ്മാ സഭാ ചരിത്രവുമായി അഭേദ്യമായ ബന്ധമുള്ള മാരാമൺ പാലക്കുന്നത്ത് കുടുംബത്തിലാണ് മെത്രാപ്പോലീത്തയുടെ ജനനം.
1931 ജൂണ്‍ 27ന് ടി. ലൂക്കോസിന്‍റെയും മറിയാമ്മയുടെയും മകനായി ജനിച്ചു. പി.ടി. ജോസഫെന്നായിരുന്നു ആദ്യകാല പേര്. പ്രാഥമിക വിദ്യാഭ്യാസത്തിനും ബംഗളൂരു തിയോളജിക്കൽ കോളേജിലെ ബിരുദ പഠനത്തിനും ശേഷം 1957 ജൂൺ 29ന് ശെമ്മാശനായും അതേവർഷം ഒക്ടോബർ 18ന് വൈദികനായും സഭാ ശുശ്രൂഷയിൽ പ്രവേശിച്ചു. 1975 ഫെബ്രുവരി എട്ടിന് ജോസഫ് മാർ ഐറേനിയോസ് എന്ന പേരിൽ മെത്രാപ്പോലീത്തയുമായി. പിന്നീട് സഭയുടെ സഫ്രഗൻ മെത്രാപ്പോലീത്ത സ്ഥാനത്തേക്ക് ഉയർത്തപ്പെട്ട അദ്ദേഹം 2007 ഒക്ടോബർ രണ്ടിന് മാർത്തോമ്മാ മെത്രാപ്പോലീത്തയായി.