ട്വിറ്റർ വാങ്ങാനുള്ള പദ്ധതി ഉപേക്ഷിച്ച് ഇലോൺ മസ്‌ക്
ട്വിറ്റർ വാങ്ങാനുള്ള പദ്ധതി ഉപേക്ഷിച്ചെന്ന് വ്യക്തമാക്കി ശതകോടീശ്വരനും ടെസ്‌ല സി.ഇ.ഒയുമായ ഇലോൺ മസ്‌ക്. വിൽപന കരാറിലെ വ്യവസ്ഥകൾ ട്വിറ്റർ പാലിച്ചില്ലെന്നും ആവശ്യപ്പെട്ട രേഖകൾ നൽകിയില്ലെന്നും ആരോപിച്ചാണ് പിന്മാറ്റമെന്ന് മസ്‌ക് അറിയിച്ചു. വ്യക്തമായ കാരണങ്ങളില്ലാതെ ഏകപക്ഷീയമായി കരാറിൽ നിന്നും പിന്മാറിയ മസ്‌കിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ട്വിറ്റർ അറിയിച്ചു.
സ്പാം, വ്യാജ അക്കൗണ്ടുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ നൽകാൻ ട്വിറ്റർ തയ്യാറായില്ലെങ്കിൽ, കരാറിൽ നിന്ന് താൻ പുറത്തുപോകുമെന്ന് കഴിഞ്ഞ മാസം മസ്‌ക് അറിയിച്ചിരുന്നു. പ്രതിദിനം ഒരു ദശലക്ഷം സ്പാം അക്കൗണ്ടുകൾ തടയുന്നുണ്ടെന്ന് ട്വിറ്റർ അവകാശപ്പെട്ടിരുന്നു.
4,400 കോടി ഡോളറിനായിരുന്നു (44,000 മില്യൺ/ 44 ബില്യൺ) ട്വിറ്റർ വാങ്ങുന്നതിനുള്ള കരാറിൽ മസ്‌ക് ഒപ്പുവെച്ചച്ചിരുന്നത്. ട്വിറ്റർ വാങ്ങുന്നതിനായി നേരത്തെ 46.5 ബില്യൺ ഡോളറോളം മസ്‌ക് നൽകിയിരുന്നു. എല്ലാവർക്കും അഭിപ്രായ സ്വാതന്ത്യം നൽകുമെന്ന് ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ മസ്‌ക് ട്വീറ്റ് ചെയ്തിരുന്നു.
ട്വിറ്ററിനെ കൂടുതൽ സുതാര്യമാക്കുക, ട്വീറ്റുകളിലെ അക്ഷരങ്ങളുടെ നീളം കൂട്ടുക, അൽഗൊരിതം മാറ്റുക, കൂടുതൽ ആശയപ്രകടനത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും അവസരം നൽകുക എന്നിവയെല്ലാം ട്വിറ്ററിൽ താൻ നടപ്പാക്കാൻ ഉദ്ദേശിക്കുതായി മസ്‌ക് അറിയിച്ചിരുന്നു.