അറബ് ലോകത്തെ ആദ്യത്തെ ചാന്ദ്ര ദൗത്യം റാഷിദ് റോവർ വിക്ഷേപിച്ചു; ചരിത്രം സൃഷ്ടിച്ച് യുഎഇ

ചരിത്രത്തിലേക്ക് കുതിച്ച് യുഎഇ. അറബ് ലോകത്തെ ആദ്യത്തെ ചാന്ദ്ര ദൗത്യമായ റാഷിദ് റോവറിന്റെ വിക്ഷേപണം നടന്നു. യുഎഇ സമയം രാവിലെ 11.38നാണു വിക്ഷേപണം നടന്നത്. അടുത്തവർഷം ഏപ്രിൽ അവസാനത്തോടെ ലാൻഡർ ചന്ദ്രനിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുഎസിലെ കേപ് കനാവറൽ സ്‌പേസ് ഫോഴ്‌സ് സ്റ്റേഷനിലെ സ്‌പേസ് ലോഞ്ച് കോംപ്ലക്‌സ് 40 ൽ നിന്നാണ് റാഷിദ് റോവറിന്റെ വിക്ഷേപണം നടന്നത്.
ഹകുട്ടോ-ആർ മിഷൻ-1 എന്ന ജാപ്പനീസ് ലാൻഡറിലാണ് ‘റാഷിദി’നെ ചന്ദ്രോപരിതലത്തിൽ എത്തിക്കുക. യുഎഇ സമയം രാവിലെ 11. 39 ന് നടന്ന വിക്ഷേപണം തത്സമയം വീക്ഷിക്കാനായി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ്ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവർ ദുബായിലെ മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്ററിൽ എത്തിയിരുന്നു.
യു.എ.ഇ ശാസ്ത്രജ്ഞരുടെ സംഘമാണ് 10 കിലോ ഭാരമുള്ള റാഷിദ് റോവർ ദുബായിലെ മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്ററിൽ നിർമിച്ചത്. 2017 മുതൽ സെന്‌ററിലെ 11 അംഗ ടീമിൻറെ അശ്രാന്ത പരിശ്രമത്തിൻറെ ഫലമാണ് ഇന്ന് യാഥാർത്ഥ്യമായത്. ചന്ദ്രൻറെ വടക്കുകിഴക്കൻ ഭാഗം പര്യവേക്ഷണം നടത്താനാണ് റോവർ ലക്ഷ്യമിടുന്നത്. ചന്ദ്രൻറെ മണ്ണ്, ഭൂമിശാസ്ത്രം, പൊടിപടലം, ഫോട്ടോ ഇലക്ട്രോൺ കവചം, ചന്ദ്രനിലെ ദിവസം എന്നിവ ദൗത്യത്തിലൂടെ പഠനവിധേയമാക്കും. അടുത്തവർഷം ഏപ്രിൽ അവസാനത്തോടെ ലാൻഡർ ചന്ദ്രനിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
aaaa