ജീവനക്കാരന്റെ ചികിത്സ ചെലവ് തൊഴിലുടമ വഹിക്കണം ; നിർദ്ദേശം നൽകി യുഎഇ

ജീവനക്കാരന്റെ ചികിത്സാ ചെലവ് പൂർണ്ണമായും തൊഴിലുടമ വഹിക്കണമെന്ന് നിർദ്ദേശം നൽകി യുഎഇ. ജോലി സ്ഥലത്ത് വെച്ച് പരിക്കേൽക്കുകയോ ജീവനക്കാരനായിരിക്കെ രോഗിയാവുകയോ ചെയ്താൽ തൊഴിലുടമ ചികിത്സ ഉറപ്പാക്കണമെന്നാണ് ഫെഡറൽ നിയമത്തിൽ വ്യക്തമാക്കുന്നത്. രോഗമുക്തി നേടും വരെയുള്ള മുഴുവൻ ചെലവും സ്‌പോൺസർ നൽകണം. ശസ്ത്രക്രിയ, എക്‌സ്‌റേ തുടങ്ങിയവയ്ക്കും അനുബന്ധ പരിശോധനകൾക്കും മരുന്നിനും ചികിത്സാ ഉപകരണങ്ങൾക്കുമുള്ള ചെലവ് സ്‌പോൺസറുടെ ഉത്തരവാദിത്തമാണെന്ന് യുഎഇ അറിയിച്ചു. ചികിത്സയുടെ ഭാഗമായി തൊഴിലാളിയെ കൊണ്ടുപോകാനുള്ള തുകയും ചികിത്സാ ചെലവിൽ ഉൾപ്പെടും.ജോലി ചെയ്യാനാകാത്ത വിധം പരിക്കുണ്ടെങ്കിൽ തുടർന്നുള്ള ജീവിതത്തിനും തുടർ ചികിത്സയ്ക്കും സഹായം നൽകാനുള്ള ഉത്തരവാദിത്തവും തൊഴിലുടമയ്ക്കുണ്ട്. അതേസമയം, ജോലി ചെയ്യുമ്പോൾ സുരക്ഷാ ഉപകരണങ്ങൾ അവഗണിക്കരുതെന്ന് തൊഴിലാളികൾക്ക് യുഎഇ നിർദ്ദേശം നൽകി.