വിരാട് കോഹ്‌ലിക്കൊപ്പം സെൽഫിയെടുത്ത ആരാധകർ അറസ്റ്റിൽ
വിരാട് കോഹ്‌ലിക്കൊപ്പം സെൽഫിയെടുത്ത യുവാക്കൾ അറസ്റ്റിൽ. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ടെസ്റ്റിനിടെ സുരക്ഷാ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് ഗ്രൗണ്ടിലിറങ്ങി സെൽഫിയെടുത്ത നാല് ആരാധകരാണ് അറസ്റ്റിലായത്. യുവാക്കൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിനും ഗ്രൗണ്ടിൽ അതിക്രമിച്ചു കടന്നതിനുമാണ് ഇവർക്കെതിരേ കേസെടുത്തിരിക്കുന്നത്. നാലു ആരാധകരിൽ ഒരാൾ കലബുറഗി സ്വദേശിയാണ്. മറ്റു മൂന്നു പേരും ബംഗളൂരു സ്വദേശികളാണെന്നും പോലീസ് പറയുന്നു. ടെസ്റ്റിന്‍റെ രണ്ടാം ദിനമായ ഞായറാഴ്ച അവസാന സെഷനിൽ ശ്രീലങ്ക രണ്ടാം ഇന്നിംഗ്സിൽ ബാറ്റു ചെയ്യുമ്പോഴാണ് ആരാധകർ ഗ്രൗണ്ടിലിറങ്ങിയത്.
മുഹമ്മദ് ഷമിയുടെ പന്തുകൊണ്ട് കുശാൽ മെന്‍ഡിസ് ചികിത്സ തേടിയപ്പോളാണ് ഇവർ കളത്തിലിറങ്ങിയത്. ഇതിൽ ഒരാൾ പോക്കറ്റിൽ നിന്ന് മൊബൈൽ ഫോണെടുത്ത് കോഹ്‌ലിയുടെ അനുവാദത്തോടെ സെൽഫിയുമെടുത്തു. അപ്പോഴേക്കും സുരക്ഷാ ഉദ്യോഗസ്ഥരെത്തി ഇവരെ പിടികൂടി ബലം പ്രയോഗിച്ച് ഗ്രൗണ്ടിന് പുറത്തേക്കു കൊണ്ടുപോയി. പിന്നീടാണ് കേസെടുത്തത്.

