ഇന്ത്യ−ശ്രീലങ്ക മത്സരത്തിനിടെ വൻ സുരക്ഷാ വീഴ്ച: ബി.സി.സി.ഐ പരാതി നൽകി
ലീഡ്സ്: ലോകകപ്പിൽ ഇന്ത്യ− ശ്രീലങ്ക മത്സരത്തിനിടെ കാശ്മീരിന് നീതിവേണമെന്ന ബാനറുമായി ആകാശത്ത് വിമാനം പറന്ന സംഭവത്തിൽ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന് (ഐ.സി.സി) പരാതി നൽകി ബി.സി.സി.ഐ. ഇന്ത്യൻ താരങ്ങളുടെ സുരക്ഷയിൽ ആശങ്ക രേഖപ്പെടുത്തിയ ബി.സി.സി.ഐ ഇക്കാര്യത്തിൽ തങ്ങളുടെ അതൃപ്തിയും ഐ.സി.സിയെ അറിയിച്ചു.
മത്സരം തുടങ്ങി നിമിഷങ്ങൾക്കുള്ളിലാണ് ലീഡ്സിലെ ഹെഡിങ്ലി ക്രിക്കറ്റ് ഗ്രൗണ്ടിന് മുകളിലൂടെ വിമാനം പറന്നത്. ജസ്റ്റിസ് ഫോർ കാശ്മീർ എന്ന ബാനറുമായിട്ടായിരുന്നു ഈ ചെറുവിമാനം പ്രത്യക്ഷപ്പെട്ടത്. അര മണിക്കൂറിനുള്ളിൽ മറ്റൊരു വിമാനം കൂടി പറന്നു. ഇതിനൊപ്പം കാശ്മീരിനെ സ്വതന്ത്രമാക്കണമെന്ന ബാനറാണുണ്ടായിരുന്നത്.
ഇതിന് പിന്നാലെ ഐ.സി.സി അതൃപ്തി രേഖപ്പെടുത്തി പത്രക്കുറിപ്പ് ഇറക്കിയിരുന്നു. തങ്ങൾ ഇത്തരം കാര്യങ്ങളെ പിന്തുണക്കുന്നില്ലെന്നും ഇതുതടയുന്നതിനായി പോലീസുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും പത്രക്കുറിപ്പിൽ ഐ.സി.സി വ്യക്തമാക്കിയിരുന്നു.

