ഇന്ത്യയുടെ അതിർത്തി തെറ്റായി ചിത്രീകരിച്ച് പുറത്തിറക്കിയ കറൻസി സൗദി പിൻവലിച്ചു
റിയാദ്: ഇന്ത്യയുടെ അതിർത്തികളെ തെറ്റായി ചിത്രീകരിച്ച് സൗദി പുറത്തിറക്കിയ പുതിയ കറൻസി പിൻവലിച്ചതായി റിപ്പോർട്ട്. ജി 20 ഉച്ചകോടിയ്ക്ക് മുന്നോടിയായാണ് സൗദി കറൻസി പിൻവലിക്കാൻ തീരുമാനിച്ചത്. ഇന്ത്യയുടെ അഭ്യർത്ഥന മാനിച്ചാണ് തീരുമാനം.
കശ്മീരിനേയും ലഡാക്കിനേയും ഇന്ത്യയിൽ നിന്നും വേർതിരിച്ച് കാണിച്ച് കശ്മീരിനെ പ്രത്യേക രാജ്യമായി അടയാളപ്പെടുത്തിയാണ് സൗദി കറൻസി പുറത്തിറക്കിയത്. കറൻസിയിലെ ഭൂപടത്തിലെ തെറ്റ് തിരുത്തണമെന്ന് ഇന്ത്യ റിയാദ് അംബാഡിസറോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് കറൻസി പിൻവലിക്കാനും അച്ചടി നിർത്തിവെയ്ക്കാനും സൗദി തീരുമാനിച്ചത്.
സൽമാൻ രാജാവും ജി 20 ഉച്ചകോടിയുടെ ലോഗോയുമാണ് പുതുതായി പുറത്തിറക്കിയ കറൻസിയുടെ ഒരു ഭാഗത്ത് ഉള്ളത്. കറൻസിയുടെ മറു വശത്ത് ലോകഭൂപടമാണ് പ്രിന്റ് ചെയ്തിരിക്കുന്നത്. ഇതിലാണ് കശ്മീരിനെ പ്രത്യേക രാജ്യമായി അടയാളപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യ ഇതിനെതിരെ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇക്കഴിഞ്ഞ ഒക്ടോബർ 24 നാണ് സൗദി കറൻസി പുറത്തിറക്കിയത്.

