സൗദിയിൽ നാല് വർഷത്തിനിടെ റദ്ദായത് 1.6 കോടി പ്രീപെയ്ഡ് നന്പറുകൾ
റിയാദ് : രാജ്യത്ത് പ്രീപെയ്ഡ് മൊബൈൽ ഫോൺ കണക്ഷ നുകളുടെ എണ്ണത്തിൽ നാലു വർഷത്തിനിടെ 1.6 കോടിയുടെ കുറവുണ്ടായിട്ടുണ്ടെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റിയായ കമ്മ്യൂണിക്കേഷൻസ് ആന്റ് ഇൻഫർമേഷൻ ടെക്നോളജി കമ്മീഷൻ അറിയിച്ചു. 2014 മുതൽ തുടർച്ചയായി എല്ലാ വർഷവും പ്രീപെയ്ഡ് മൊബൈൽ ഫോൺ കണക്ഷനുകളുടെ എണ്ണം കുറഞ്ഞുവരികയാണ്.
കഴിഞ്ഞ വർഷാവസാനത്തെ കണക്കുകൾ പ്രകാരം സൗദിയിൽ മൂന്നു കോടി പ്രീപെയ്ഡ് മൊബൈൽ ഫോൺ കണക്ഷനുകളുള്ളതായി കമ്മീഷൻ അറിയിച്ചു. രാജ്യത്ത് ആകെയുള്ള മൊബൈൽ ഫോൺകണക്ഷനുകളിൽ 74.8 ശതമാനവും പ്രീപെയ്ഡ് കണക്ഷ നുകളാണ്. സൗദിയിൽ ആകെ നാലു കോടി മൊബൈൽ ഫോൺ കണക്ഷനുകളാണുള്ളത്. സൗദി ജനസംഖ്യയിൽ മൊബൈൽ ഫോൺ കണക്ഷൻ വ്യാപനം 127 ശതമാനമാണ്. കഴിഞ്ഞ വർഷം പോസ്റ്റ് പെയ്ഡ്കണക്ഷനുകളുടെ എണ്ണത്തിൽ 25 ശതമാനം വർദ്ധനവുണ്ടായി.
2014ൽ രാജ്യത്ത് 4.6 കോടി പ്രീപെയ്ഡ് മൊബൈൽ ഫോൺ കണക്ഷനുകളുണ്ടായിരുന്നു. 2015ൽ ഇത് 3.9 കോടിയായും 2016ൽ 3.6 കോടിയായും കഴിഞ്ഞ കൊല്ലം മൂന്നു കോടിയായും കുറഞ്ഞു. നിയമ വിരുദ്ധ മാർഗത്തിൽ സിം കാർഡുകൾസംഘടിപ്പിക്കുന്നത് തടയുന്നതിനും അനധികൃത സിം കാർഡുകൾ വിലക്കുന്നതിനും കമ്മ്യൂണിക്കേഷൻസ് ആന്റ് ഇൻഫർമേഷൻ ടെക്നോളജി കമ്മീഷൻ ശക്തമായ നടപടികൾ സ്വീകരിച്ചതാണ് പ്രീപെയ്ഡ് കണക്ഷനുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടാക്കിയത്.
യഥാർത്ഥ ഉപയോക്താക്കളുടെ പേരിലാണ് സിം കാർഡുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് ഉറപ്പു വരുത്തുന്നതിന് പ്രീപെയ്ഡ് സിം കാർഡ് റീചാർജിനെ ഇഖാമയുമായി ബന്ധിപ്പിക്കുകയാണ് ആദ്യം ചെയ്തത്. റീചാർജ് ചെയ്യുന്നതിനും ക്രെഡിറ്റ് ട്രാൻസ്ഫർ ചെയ്യുന്നതിനും സിം കാർഡ് രജിസ്റ്റർ ചെയ്ത ഇഖാമ നന്പർ നൽകൽ നിർബന്ധമായിരുന്നു. എന്നാൽ ഈ വ്യവസ്ഥ മറികടക്കുന്നതിന് ഇഖാമ നന്പർ സഹിതം സിം കാർഡുകൾ വിൽപ്പന നടത്തുന്ന പ്രവണത ഉടലെടുത്തു. ഇതോടെ സിം കാർഡുകളെ ഉപയോക്താക്കളുടെ വിരലടയാളങ്ങളുമായി ബന്ധിപ്പിക്കുന്ന രീതി കമ്മ്യൂണിക്കേഷൻസ് ആന്റ് ഇൻഫർമേഷൻ ടെക്നോളജി കമ്മീഷൻ നടപ്പാക്കുകയായിരുന്നു.




