സൗദിയിൽ സഹപ്രവർത്തകന്റെ കുത്തേറ്റ് മരിച്ച മലയാളിയുടെ കുടുംബത്തിന് ഒരു കോടിയോളം രൂപയുടെ നഷ്ടപരിഹാരം
ജുബൈൽ: ഉറങ്ങിക്കിടക്കുന്നതിനിടെ സഹപ്രവർത്തകന്റെ കുത്തേറ്റ് മരിച്ച മലയാളിയുടെ കുടുംബത്തിന് നാല് ലക്ഷം റിയാൽ നഷ്ടപരിഹാരം. 2023 ജനുവരിയിൽ ജുബൈലിൽ കൊല്ലപ്പെട്ട മലപ്പുറം ചെറുകര കട്ടുപ്പാറ പൊരുതിയിൽ വീട്ടിൽ അലവിയുടെ മകൻ മുഹമ്മദലിയുടെ കുടുംബത്തിനാണ് ഒരു കോടിയോളം രൂപയുടെ നഷ്ടപരിഹാരം ലഭിച്ചത്. രാത്രി ഷിഫ്റ്റിലെ ജോലികഴിഞ്ഞ് താമസസ്ഥലത്തെത്തി ഉച്ചമയക്കത്തിലായിരുന്ന മുഹമ്മദലിയെ കൂടെ താമസിച്ചിരുന്ന സഹപ്രവർത്തകൻ തമിഴ്നാട് സ്വദേശി മഹേഷ് കുത്തുകയായിരുന്നു.
ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മുഹമ്മദലി മരിച്ചു. മഹേഷിനെ സ്വയം കഴുത്തറുത്ത നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പ്രതിക്ക് വിഷാദ രോഗത്തിന്റെ അസ്വാസ്ഥ്യങ്ങൾ ഉണ്ടായിരുന്നെന്ന് പറയപ്പെടുന്നു. കുറ്റബോധം കാരണമാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് മഹേഷ് പൊലീസിനോട് സമ്മതിച്ചിരുന്നു. മുഹമ്മദലിയുടെ മൃതദേഹം ജുബൈലിൽ തന്നെ സംസ്കരിച്ചിരുന്നു.
ചെന്നൈ സ്വദേശിയായ മഹേഷ് മെഷിനിസ്റ്റായി ജോലി ചെയ്യുകയായിരുന്നു. മഹേഷ് ഇപ്പോൾ ജയിലിലാണ്. മൃതദേഹം സംസ്കരിക്കാനുള്ള പവർ ഓഫ് അറ്റോർണി അന്നത്തെ കെ.എം.സി.സി ജുബൈൽ സെൻട്രൽ കമ്മിറ്റി പ്രസിഡൻറായിരുന്ന ഉസ്മാൻ ഒട്ടുമ്മലിനായിരുന്നു ലഭിച്ചത്. ജോലിയിലിരിക്കെ മരിച്ചാൽ കമ്പനി ഇൻഷുറൻസ് ലഭിക്കുമെന്നറിഞ്ഞതിനെ തുടർന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടിരുന്നു.
കമ്പനിയുടെ അക്കൗണ്ടിലേക്ക് നഷ്ടപരിഹാര ഇൻഷുറൻസ് തുക ലഭിച്ചതിനെ തുടർന്ന് കമ്പനി അധികൃതർ ഉസ്മാൻ ഒട്ടുമ്മലുമായി ബന്ധപ്പെടുകയും കമ്പനി ഇന്ത്യൻ എംബസിയുടെ അക്കൗണ്ടിലേക്ക് തുക കൈമാറി. താമസിയാതെ മുഹമ്മദലിയുടെ കുടുംബത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് തുക കൈമാറ്റം ചെയ്യപ്പെടും. ജുബൈലിലെ ഒരു കെമിക്കൽ കമ്പനി ജീവനക്കാരനായിരുന്നു മുഹമ്മദലി. താഹിറയാണ് ഭാര്യ. നാലു പെണ്മക്കൾ.
ിുു