ഒമാനിൽ 217പേര്‍ക്ക് ദീര്‍ഘകാല വിസ നല്‍കി


കഴിഞ്ഞ ആറ് മാസത്തിനിടെ വിവിധ രാജ്യങ്ങളില്‍നിന്നുള്ള 217 നിക്ഷേപകര്‍ക്ക് ദീര്‍ഘകാല വിസ നല്‍കിയിട്ടുണ്ടെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപക പ്രോത്സാഹന മന്ത്രാലയം അറിയിച്ചു. ഈ വര്‍ഷം മാര്‍ച്ച്‌ 16 വരെയുള്ള കണക്കാണിത്. സുല്‍ത്താനേറ്റിലേക്ക് വിദേശ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ട് 2021 ഒക്ടോബറിലായിരുന്നു ദീര്‍ഘകാല വിസ പദ്ധതിക്ക് തുടക്കമിടുന്നത്. 142 നിക്ഷേപകര്‍ക്ക് 10 വര്‍ഷത്തെ വിസയാണ് നല്‍കിയത്. 73 നിക്ഷേപകര്‍ക്ക് അഞ്ചുവര്‍ഷത്തെ റെസിഡന്‍സി കാര്‍ഡും രണ്ട് പേര്‍ക്ക് വിരമിച്ച വിഭാഗത്തിലും നല്‍കി. നിബന്ധനകള്‍ക്ക് വിധേയമായി അഞ്ച്, 10 വര്‍ഷ കാലത്തേക്കായിരിക്കും താമസാനുമതി നല്‍കുക.

ദീര്‍ഘകാല താമസാനുമതി ലഭിക്കാന്‍ മന്ത്രാലയത്തിന്റെ പോര്‍ട്ടല്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ വളര്‍ച്ചക്ക് സഹായകരമാകുന്ന രീതിയില്‍ നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്. ഒമാനില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, തദ്ദേശ ഉല്‍പന്നങ്ങള്‍ക്ക് കൂടുതല്‍ സാധ്യത നല്‍കുക, ഒമാന്റെ സാന്പത്തിക ഘടനയെ ശക്തിപ്പെടുത്തുക, നിക്ഷേപത്തില്‍ ഗുണപരത ഉറപ്പുവരുത്തുക തുടങ്ങിയവയിലൂടെ നിര്‍ണായക നീക്കങ്ങള്‍ നടത്തുന്ന പ്രമുഖ നിക്ഷേപകരെയാണ് ഇങ്ങനെ ദീര്‍ഘകാല താമസാനുമതിക്ക് പരിഗണിക്കുക. യു.എ.ഇയിലെ ഗോള്‍ഡന്‍ വിസ പദ്ധതിക്ക് സമാനമായാണ് ഒമാന്‍ നിക്ഷേപകരെ ആകര്‍ഷിക്കാനുള്ള ദീര്‍ഘകാല വിസ പദ്ധതിക്ക് തുടക്കമിടുന്നത്. നിരവധി മലയാളി ബിസിനസുകാര്‍ ഇതിനകം ദീര്‍ഘകാല വിസ നേടിയിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed