പത്താൻകോട്ട് ഭീകരാക്രമണത്തിന്‍റെ മുഖ്യ സൂത്രധാരൻ ഷാഹിദ് ലത്തീഫ് വെടിയേറ്റ് മരിച്ചു
ഇസ്‍ലാമാബാദ്: പത്താൻകോട്ട് ഭീകരാക്രമണത്തിന്‍റെ മുഖ്യ സൂത്രധാരനും എൻ.ഐ.എയുടെ പട്ടികയിലുള്ള പിടികിട്ടാപ്പുള്ളികളിലൊരാളുമായി ഷാഹിദ് ലത്തീഫ് കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പാകിസ്താനിലെ സിയാൽകോട്ടിൽ അജ്ഞാതരുടെ വെടിയേറ്റാണ് 41കാരൻ കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ മൂന്നുപേരാണ് ബുധനാഴ്ച പുലർച്ചെ വെടിയുതിർത്തത്. തീവ്രവാദ ഗ്രൂപ്പായ ജെയ്ഷെ മുഹമ്മദിന്‍റെ പ്രധാന നേതാക്കളിൽ ഒരാളാണ് ഷാഹിദ് ലത്തീഫ്. പത്താൻകോട്ട് ആക്രമണത്തിന് പിന്നാലെ ഇയാൾക്കെതിരെ എൻ.ഐ.എ യു.എ.പി.എ ചുമത്തിയിരുന്നു. 1994ൽ ഷാഹിദ്, ലഹരി, തീവ്രവാദക്കേസുകളിൽ ജമ്മുകശ്മീരിൽ അറസ്റ്റിലായിരുന്നു. 16 വർഷത്തെ ജയിൽവാസത്തിന് ശേഷം 2010ൽ വാഗാ അതിർത്തിയിലൂടെ പാകിസ്താനിലേക്ക് നാടുകടത്തി. 2010ൽ ഭീകരരരുടെ പട്ടികയിൽ ഉൾപ്പെടുത്തി.
1999ൽ ഇന്ത്യൻ എയർലൈൻസ് വിമാനം കാണ്ഡഹാറിലേക്ക് ഭീകരർ തട്ടിക്കൊണ്ടുപോയപ്പോൾ അവര്‍ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടവരിൽ ഒരാളായിരുന്നു ഷാഹിദ് ലത്തീഫ്. 2016ലാണ് പഞ്ചാബിലെ പത്താൻകോട്ട് സൈനിക കേന്ദ്രത്തിൽ ഭീകരാക്രമണം നടന്നത്. പാകിസ്താനിൽ നിന്നെത്തിയ ജയ്ഷെ മുഹമ്മദ് സംഘടനയിൽപ്പെട്ട ഭീകരർ പത്താൻകോട്ട് വ്യോമസേന താവളത്തിൽ കടന്ന് ആക്രമണം നടത്തുകയായിരുന്നു. ഏഴ് സുരക്ഷ ഉദ്യോഗസ്ഥരും സിവിലിയനും അടക്കം എട്ട് ഇന്ത്യക്കാരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
adsdasadsadsads
