ജമ്മുകാശ്മീരിലെ ഭാരത് ജോഡോ യാത്ര; മുന്നറിയിപ്പ് നൽകി സുരക്ഷാ ഏജൻസികൾ

ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുൽ ഗാന്ധിക്ക് മുന്നറിയിപ്പുമായി സുരക്ഷാ ഏജൻസികൾ. ജമ്മു കാശ്മീരിലെ ചിലയിടങ്ങളിൽ ജോഡോ യാത്രയിൽ കാൽനട യാത്ര ഒഴിവാക്കണമെന്നാണ് സുരക്ഷാ ഏജൻസികളുടെ മുന്നറിയിപ്പ്. സുരക്ഷാ പ്രശ്‌നമുള്ള മേഖലകളിൽ പകരം കാറിൽ സഞ്ചരിക്കാനാണ് നിർദേശം. ഭീകരാക്രമണ സാധ്യത കണക്കിലെടുത്താണ് മുന്നറിയിപ്പ്.
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ജോഡോ യാത്ര ഇന്ന് വൈകിട്ട് പഞ്ചാബ് ഹിമാചൽ അതിർത്തിയിലെത്തും. യാത്ര സുരക്ഷിതമാക്കാന്‍ സുരക്ഷാ ഏജൻസികൾ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നാണ് വിവരം. 25ന് രാഹുൽ ഗാന്ധി ബനിഹാലിൽ പതാക ഉയർത്തും. 27ന് ശ്രീനഗറിലെത്തും. നിലവിൽ രാഹുൽ ഗാന്ധിക്ക് ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയാണുള്ളത്. ഒന്‍പതോളം സുരക്ഷാ ഭടന്മാരാണ് 24 മണിക്കൂറും രാഹുൽ ഗാന്ധിക്കൊപ്പമുള്ളത്.
2022 സെപ്റ്റംബർ 7ന് കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച ഭാരത് ജോഡോ യാത്ര ജനുവരി 30ന് അവസാനിക്കും. ജനുവരി 30ന് ശ്രീനഗറിൽ രാഹുൽ ഗാന്ധി ദേശീയ പതാക ഉയർത്തുന്നതോടെയാണ് യാത്ര അവസാനിക്കുക. തമിഴ്നാട്, കേരളം, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാന്‍, ഡൽഹി, ഉത്തർപ്രദേശ്, ഹരിയാന എന്നിവിടങ്ങളിലൂടെയാണ് ജോഡോ യാത്ര ഇതുവരെ കടന്നുപോയത്.
പ്രതിപക്ഷത്തുള്ള 21 പാർട്ടികളുടെ നേതാക്കളെ യാത്രയുടെ സമാപനത്തിലേക്ക് കോണ്‍ഗ്രസ് ക്ഷണിച്ചിട്ടുണ്ട്. അതേസമയം അരവിന്ദ് കെജ്രിവാൾ, എച്ച്ഡി ദേവഗൗഡ, ഒവൈസി തുടങ്ങി എട്ടോളം രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾക്ക് ക്ഷണമില്ല.
yt