രാത്രി ജോലിക്ക് സ്ത്രീകളെ നിർബന്ധിക്കരുത്; ഉത്തരവിറക്കി യുപി സർക്കാർ


ജോലിസ്ഥലത്ത് സ്ത്രീകൾക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുന്നതിനായി ഫാക്ടറികളിൽ രാത്രി ഷിഫ്റ്റ് ചെയ്യാൻ ഒരു സ്ത്രീ തൊഴിലാളിയെയും നിർബന്ധിക്കരുതെന്ന് യു പി സർക്കാർ. യോഗി ആദിത്യനാഥ് സർക്കാർ ശനിയാഴ്ച ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. 

ഒരു സ്ത്രീ തൊഴിലാളിയും അവരുടെ രേഖാമൂലമുള്ള സമ്മതമില്ലാതെ രാവിലെ 6 ന് മുമ്പും വൈകുന്നേരം 7 ന് ശേഷവും ജോലി ചെയ്യാൻ ബാധ്യസ്ഥരല്ല. മേൽപ്പറഞ്ഞ സമയങ്ങളിൽ ജോലി ചെയ്താൽ അധികാരികൾ സൗജന്യ ഗതാഗതവും ഭക്ഷണവും മതിയായ മേൽനോട്ടവും നൽകേണ്ടിവരുമെന്ന് സർക്കാർ ഉത്തരവിൽ പറയുന്നു.

ഉത്തരവ് പ്രകാരം രാവിലെ ആറിന് മുമ്പും വൈകിട്ട് ഏഴിന് ശേഷവും സ്ത്രീ തൊഴിലാളി ജോലി ചെയ്യാൻ വിസമ്മതിച്ചാൽ അവരെ ജോലിയിൽ നിന്ന് പിരിച്ചുവിടില്ല. വെള്ളിയാഴ്ച രാത്രി വൈകിയാണ് യുപി തൊഴിൽ വകുപ്പ് സംസ്ഥാന ഉത്തരവ് പുറപ്പെടുവിച്ചത്. സംസ്ഥാനത്തെ എല്ലാ മില്ലുകളിലും ഫാക്ടറികളിലുമുടനീളമുള്ള സ്ത്രീ തൊഴിലാളികൾക്ക് ഇളവുകൾ സർക്കാർ വിജ്ഞാപനം ചെയ്തിട്ടുണ്ട്. 

തൊഴിൽസ്ഥലത്ത് ലൈംഗികാതിക്രമം ഉണ്ടാകുന്നത് തടയാൻ സ്ത്രീ തൊഴിലാളികൾക്ക് സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം പ്രദാനം ചെയ്യാനുള്ള ചുമതല തൊഴിലുടമയ്ക്കായിരിക്കും. മാത്രമല്ല, 2013-ലെ ജോലിസ്ഥലത്ത് സ്ത്രീകൾക്ക് നേരെയുള്ള ലൈംഗികാതിക്രമം (തടയൽ, നിരോധനം, പരിഹാരം) നിയമത്തിലോ മറ്റേതെങ്കിലും അനുബന്ധ നിയമങ്ങളിലോ ഉള്ള വ്യവസ്ഥകൾക്കൊപ്പം ഫാക്ടറിയിൽ ശക്തമായ ഒരു പരാതി സംവിധാനം ഏർപ്പെടുത്താനും സർക്കാർ ഉത്തരവിൽ പറയുന്നു.

You might also like

Most Viewed