മൊബൈലിൽ മണിക്കൂറൂകളോളം ഫയർ ഗെയിം; മാനസികനില തെറ്റിയ വിദ്യാർത്ഥി ആശുപത്രിയിൽ

മൊബൈലിൽ മണിക്കൂറൂകളോളം ഫയർ ഗെയിം കളിച്ചുകൊണ്ടിരുന്ന വിദ്യാർത്ഥിയെ മാനസിക അസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു. ഫോണിൽ ഗെയിം കളിക്കുകയായിരുന്ന കുട്ടി പെട്ടെന്ന് ബോധരഹിതൻ ആവുകയായിരുന്നു. തമിഴ്നാട്ടിലെ തിരുനെൽവേലിയിലാണ് സംഭവം നടന്നത്.
തിങ്കളാഴ്ച രാത്രി നടന്ന സംഭവത്തിന്റെ വിഡിയോയാണ് ഫേസ്ബുക്കിൽ വൈറലാവുന്നത്. വിദ്യാർത്ഥിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി അബോധാവസ്ഥയിലും ഗെയിം കളിക്കുന്ന രീതിയിൽ കൈകൾ ചലിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. കുട്ടികൾ ഇത്തരം ഗെയിമുകൾക്ക് അടിമപ്പെടുന്നത് തടയാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
കുട്ടികളുടെ ശ്രദ്ധ വർധിപ്പിക്കാനുള്ള നിരവധി ഗെയിമുകൾ ഓൺലൈനിൽ ലഭ്യമാണ്. എന്നാൽ ചില ഗെയിമുകൾ വലിയ ആപത്താണുണ്ടാക്കുന്നത്. ഇത്തരത്തിലുള്ള ഗെയിമുകൾക്ക് അടിമയാകുന്നവർക്ക് ആവശ്യമായ ചികിത്സ നൽകേണ്ട സാഹചര്യമാണുള്ളതെന്ന് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഇത്തരത്തിലുള്ള ഗെയിം കളിച്ചു വരുമ്പോൾ തുടക്കത്തിൽ സന്തോഷമായിരിക്കും. കുറച്ച് കഴിയുമ്പോൾ ഉത്കണ്ഠയാകും. തുടർന്ന് വിഷാദ അവസ്ഥയിലേക്കും, മാനസിക സമ്മർദത്തിലേക്കും പോകാൻ വളരെയേറെ സാധ്യതയുണ്ടെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.