മോദിക്ക് രാഷ്ട്രീയത്തിലേക്കിറങ്ങാൻ യോഗ്യതയുള്ള മക്കളില്ലാത്തതിന്റെ അസൂയയെന്ന് ലാലു പ്രസാദ് യാദവ്

ആർ ജെ ഡിയിൽ നിലനിൽക്കുന്നത് കുടുംബാധിപത്യമാണെന്ന് സൂചിപ്പിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരിഹാസത്തിന് മറുപടിയുമായി ലാലു പ്രസാദ് യാദവ്. രാഷ്ട്രീയത്തിലേക്ക് വരാൻ കഴിവും യോഗ്യതയുമുള്ള മക്കളില്ലാത്തതിന്റെ അസൂയയാണ് മോദിക്കെന്നാണ് അദ്ദേഹം തിരിച്ചടിച്ചത്. സമാന വിമർശനം ഉന്നയിച്ച നിതീഷ് കുമാറിന് നേരെയും ലാലു പ്രസാദ് യാദവ് പരിഹാസമുയർത്തി. നിതീഷ് കുമാറിന്റെ മകന് രാഷ്ട്രീയത്തിൽ ശോഭിക്കാൻ കഴിവില്ലാത്തതുകൊണ്ടാണ് അദ്ദേഹം വിമർശനമുന്നിയിക്കുന്നതെന്നും ലാലു പ്രസാദ് യാദവ് പറഞ്ഞു. ആർ ജെ ഡി ദേശീയ നിർവാഹക സമിതി വാർഷിക യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലാലു പ്രസാദ് യാദവ് ആർ ജെ ഡി അധ്യക്ഷസ്ഥാനം ഒഴിഞ്ഞ് പകരം മകൻ തേജസ്വി യാദവിനെ അധ്യക്ഷ പദവിലേക്ക് കൊണ്ടുവരുമെന്ന പ്രചാരണം ശക്തമാകുന്നതിനിടെയായിരുന്നു പാർട്ടിയിൽ കുടുംബാധിപത്യമെന്ന പരിഹാസം. എന്നാൽ പാർട്ടിയിൽ തൽക്കാലം നേതൃമാറ്റമുണ്ടാകില്ലെന്ന് ലാലു പ്രസാദ് യാദവ് തന്നെ വ്യക്തമാക്കുകയായിരുന്നു. ആർ ജെ ഡിയെ നയിക്കാൻ ലാലു പ്രസാദ് യാദവ് ശക്തനും സന്നദ്ധനും ആണെന്നും തേജസ്വിയ്ക്ക് അധ്യക്ഷ സ്ഥാനം നൽകി ലാലു പ്രസാദ് ഒഴിയേണ്ട സാഹചര്യം നിലവിലില്ലെന്നും ആർ ജെ ഡി നേതാവ് പ്രതാപ് യാദവും പ്രതികരിച്ചിരുന്നു. 2020ലെ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ തേജസ്വി യാദവാണ് ആർ ജെ ഡിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് നേതൃത്വം നൽകിയിരുന്നത്. തേജസ്വിയുടെ നേതൃത്വത്തിന് കീഴിൽ യുവാക്കളുടെ വലിയ നിര തന്നെ അണി നിരന്നത് തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് വലിയ ഗുണം ചെയ്തിരുന്നു.
ആർജെഡി കൂടാതെ കോൺഗ്രസും സമാജ്‌വാദി പാർട്ടിയും കുടുംബാധിപത്യ പാർട്ടിയാണെന്ന് ബിജെപി ആരോപിച്ചിരുന്നു. സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ഉൾപ്പെടെ ഇതിന് മറുപടിയുമായി രംഗത്തെത്തിയിരുന്നു. ഒരു കുടുംബമുണ്ടെന്നതിൽ താൻ അഭിമാനിക്കുന്നുവെന്നും ആ കുടുംബത്തെ ഉപേക്ഷിച്ചുപോകാന്‍ താൻ ഉദ്ദേശിക്കുന്നില്ലെന്നും അഖിലേഷ് തിരിച്ചടിക്കുകയായിരുന്നു. ഉത്തർപ്രദേശ് മുഖ്യമന്ത്രിക്ക് ഒരു കുടുംബമുണ്ടായിരുന്നെങ്കിൽ കൊവിഡ് ലോക്ക്ഡൗൺ കാലത്ത് മൈലുകളോളം നടന്ന കുടിയേറ്റത്തൊഴിലാളികളുടെ വേദന ബോധ്യപ്പെട്ടേനെയെന്നും അഖിലേഷ് പറഞ്ഞിരുന്നു.