ഹെലികോപ്റ്റർ അപകടം: സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് കൊല്ലപ്പെട്ടു

കോയന്പത്തൂർ: തമിഴ്നാട്ടിലെ കുനൂരിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് കൊല്ലപ്പെട്ടു. ബിപിൻ റാവത്തും ഭാര്യ മധുലിക റാവത്തും ഉൾപ്പെടെ 13 പേരാണ് ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചത്. വ്യോമസേനയാണ് ബിപിൻ റാവത്തിന്‍റെ മരണം സ്ഥിരീകരിച്ചത്. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും ബിപിൻ റാവത്തിന്‍റെ മരണം സ്ഥിരീകരിച്ചു.
അപകടത്തിൽ അതീവ ഗുരുതരമായി പരിക്കേറ്റ ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗാണ് ചികിത്സയിലുള്ളത്. കോയന്പത്തൂരിലെ സുലൂർ വ്യോമസേന താവളത്തിൽനിന്ന് ഊട്ടിയിലെ വെല്ലിംഗ്ടൺ കന്‍റോൺമെന്‍റിലേക്കുള്ള യാത്രാമധ്യേയാണ് വ്യോമസേനയുടെ എംഐ 17 ഹെലികോപ്റ്റർ തകർന്നത്. ലാൻഡിംഗിന് പത്തു കിലോമീറ്റർ അകലെവച്ചായിരുന്നു അപകടം. ബിപിൻ റാവത്തിന് പുറമേ, ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയർ എൽ.എസ്. ലിഡർ, ലെഫ്. കേണൽ ഹർജീന്ദർ സിംഗ്, എൻ.കെ ഗുർസേവക് സിംഗ്, എൻ.കെ. ജിതേന്ദ്രകുമാർ, ലാൻസ് നായിക് വിവേക് കുമാർ, ലാൻസ് നായിക് ബി സായ് തേജ, ഹവീൽദാർ സത്പാൽ എന്നിവരാണ് അപകടത്തിൽപ്പെട്ടത്.