പ്ലസ് ടു മൂല്യനിർണയം; സിബിഎസ്ഇ നിർദേശം അംഗീകരിച്ച് സുപ്രിംകോടതി
ന്യൂഡൽഹി: പന്ത്രണ്ടാം ക്ലാസ് മൂല്യനിർണയ മാർഗനിർദേശം തയാറായതായി സിബിഎസ്ഇയും ഐസിഎസ്ഇയും സുപ്രിംകോടതിയിൽ. 12ാം ക്ലാസ് ഇന്റേണൽ മാർക്കും 10, 11 ക്ലാസുകളിലെ അവസാന മാർക്കും പരിഗണിക്കാനാണ് നിർദേശം. സുപ്രിം കോടതിയിൽ നിലപാട് അറിയിച്ചത് അറ്റോണി ജനറൽ കെ.കെ വേണുഗോപാലാണ്. ഫലപ്രഖ്യാപനം ജൂലൈ 31നകം നടത്തുമെന്നും സിബിഎസ്ഇ കോടതിയിൽ. സ്‌കൂളുകൾ കുട്ടികൾക്ക് അമിത മാർക്ക് നൽകുന്നത് നിരീക്ഷിക്കാൻ സമിതികളുണ്ടാകും. തർക്കപരിഹാര സമിതി വേണമെന്ന് കോടതി നിർദേശം സിബിഎസ്ഇ അംഗീകരിച്ചു.
30:30:40 അനുപാതത്തിൽ 10, 11, 12 ക്ലാസുകളിലെ മാർക്കുകൾ പരിഗണിക്കാനാണ് തീരുമാനം. 12ാം ക്ലാസിലെ പ്രീ ബോർഡ് പരീക്ഷയുടെ മാർക്കും 10,11 ക്ലാസുകളിലെ അവസാന മാർക്കുകളുമാണ് പരിഗണിക്കുക. 12ാം ക്ലാസിലെ പ്രീ ബോർഡ് പരീക്ഷയ്ക്ക് 40% ആകും വെയ്‌റ്റേജ്. അഞ്ച് പ്രധാന വിഷയത്തിൽ കൂടുതൽ മാർക്കുള്ള മൂന്നെണ്ണത്തിന്റെ ശരാശരി കണക്കാക്കും.
നിലവിലെ പരീക്ഷ റദ്ദാക്കിയെങ്കിലും മൂല്യനിർണയം സംബന്ധിച്ച് വിദ്യാർത്ഥികൾ ആശങ്ക അറിയിച്ചിരുന്നു. തുടർന്നാണ് മൂല്യനിർണയ സമിതിയെ രൂപീകരിച്ചത്. ജൂൺ 14നായിരുന്നു അന്തിമ റിപ്പോർട്ട് നൽകേണ്ടിയിരുന്നതെങ്കിലും സമിതി സമയം കൂടുതൽ ആവശ്യപ്പെടുകയായിരുന്നു. മൂല്യനിർണയരീതി ഔദ്യോഗികമായി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. മൂല്യനിർണയ രീതിയിൽ വിയോജിപ്പുള്ള വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ അവസരം നൽകുമെന്ന് സിബിഎസ്ഇ അറിയിച്ചിരുന്നു.
