പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവർക്ക് എതിരായ മുഴുവൻ കേസുകളും റദ്ദാക്കി തമിഴ്നാട് സർക്കാർ
തെങ്കാശി: തമിഴ്നാട്ടിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവർക്ക് എതിരായ മുഴുവൻ കേസുകളും തമിഴ്നാട് സർക്കാർ റദ്ദാക്കി. സിഎഎ പ്രതിഷേധത്തിന്‍റെ പേരിലെടുത്ത 1,500ലധികം കേസുകളാണ് റദ്ദാക്കുന്നത്. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ലോക്ഡൗൺ ലംഘനവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത പത്ത് ലക്ഷത്തോളം കേസുകളും പിൻവലിക്കുമെന്നും മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അറിയിച്ചു. തെങ്കാശിയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലാണ് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത്. പൊതുജനങ്ങളുടെ നന്മയെക്കരുതിയാണ് കേസുകൾ റദ്ദ് ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പോലീസിനെ അക്രമിച്ച കേസുകൾ ഒഴികെ ബാക്കിയെല്ലാം പിന്‍വലിക്കാനാണ് തീരുമാനം.
കൂടംകുളം ആണവനിലയത്തിൽ പ്രതിഷേധം നടത്തിയവരുടെ കേസുകളും പിൻവലിക്കുന്നതും ആലോചനയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തമിഴ്നാട്ടിൽ നിയമ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് എന്‍ഡിഎ സഖ്യകക്ഷിയായ അണ്ണാ ഡിഎംകെ സർക്കാരിന്‍റെ പ്രഖ്യാപനം. പാർലമെന്‍റിൽ പൗരത്വ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്ത പാർട്ടിയാണ് അണ്ണാ ഡിഎംകെ.



