അനുയായികൾക്ക് ഏതു പാർട്ടിയിൽ വേണമെങ്കിലും ചേരാമെന്ന് രജനികാന്ത്
ചെന്നൈ: രാഷ്ട്രീയത്തിലേക്ക് താൻ ഇല്ലെന്ന് തീരുമാനമെടുത്തതിന് പിന്നാലെ അനുയായികൾക്ക് ഏതു പാർട്ടിയിൽ വേണമെങ്കിലും ചേരാമെന്ന് വ്യക്തമാക്കി രജനികാന്തുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ. രജനി മക്കൾ മൺട്രത്തിൽ നിന്ന് രാജിവച്ച് ഏതു പാർട്ടിയിൽ വേണമെങ്കിലും ചേരാമെന്നും രജനിയുടെ ആരാധകരാണെന്ന് മറന്നുപോകരുതെന്നുമാണ് മൺട്രം പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നത്.
രജനി മക്കൾ മൻട്രത്തിന്റെ മൂന്ന് ജില്ലാ സെക്രട്ടറിമാർ കഴിഞ്ഞ ദിവസം ഡി എം കെയിൽ ചേർന്നു. എ ജോസഫ് സ്റ്റാലിൻ (തൂത്തുക്കുടി), കെ സെന്തിൽ സെൽവാനന്ത് (രാമനാഥപുരം), ആർ ഗണേശൻ (തേനി) എന്നിവരാണ് ഡി എം കെ അദ്ധ്യക്ഷൻ എം കെ സ്റ്റാലിന്റെ സാന്നിദ്ധ്യത്തിൽ പാർട്ടി അംഗത്വമെടുത്തത്. ജോസഫ് സ്റ്റാലിൻ നേരത്തേ മക്കൾ സേവാ കക്ഷിയെന്ന പേരിൽ തിരഞ്ഞെടുപ്പ് കമ്മിഷനിൽ രാഷ്ട്രീയ പാർട്ടി രജിസ്റ്റർ ചെയ്തിരുന്നു. ഓട്ടോറിക്ഷാ ചിഹ്നമായ ഈ പാർട്ടി രജനിക്ക് വേണ്ടി രജിസ്റ്റർ ചെയ്‌തതാണെന്നായിരുന്നു അഭ്യൂഹം.
