മകളെ മാലിന്യ കൂന്പാരത്തിൽ ഉപേക്ഷിച്ച് കടന്നുകളയാൻ ശ്രമിച്ച ഡോക്ടർ പിടിയിൽ
തിരുപ്പൂർ: എട്ടു വയസ്സുള്ള മകളെ മാലിന്യക്കൂന്പാരത്തിനരികിൽ ഉപേക്ഷിച്ച അമ്മ അറസ്റ്റിൽ. ബംഗളൂരു സ്വദേശി ശൈലജയാണ് (39) പിടിയിലായത്. അവിനാശി തണ്ടുകാരൻ പാളയത്താണ് സംഭവം. യുവതി പെൺകുട്ടിയെ ക്രൂരമായി മർദിക്കുന്നതു നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടപ്പോൾ ബാഗുകൾ ഉപേക്ഷിച്ചു പെൺകുട്ടിയെ മാലിന്യക്കൂന്പാരത്തിലേക്കു തള്ളിയിട്ടു കാറിൽ കടക്കുകയായിരുന്നു.
താൻ ഡോക്ടറാണെന്നും ഭർത്താവ് മുത്തുസ്വാമി (42) തന്നെയും മകളെയും ഉപേക്ഷിച്ചതാണെന്നും പറഞ്ഞ യുവതി, വിദേശത്തു പോകാൻ തടസ്സമാകുമെന്നു കരുതി അമിതമായി ഉറക്കഗുളിക നൽകി മകളെ വഴിയോരത്ത് ഉപേക്ഷിച്ചതാണെന്നു പൊലീസിനോടു വെളിപ്പെടുത്തി.
ബോധരഹിതയായ പെൺകുട്ടിയെ നാട്ടുകാരാണു തിരുപ്പൂർ ജില്ലാ ആശുപത്രിയിലെത്തിച്ചത്.അവശയായ കുട്ടിയുടെ ശരീരത്തിൽ വിഷാംശം കണ്ടെത്തിയതോടെ വിദഗ്ദ്ധ ചികിത്സയ്ക്കായി കോയന്പത്തൂർ മെഡിക്കൽ കോളേജിലേക്കു മാറ്റി.
