പുതിയ പാർലമെന്‍റ് മന്ദിരം നിർമാണം: കരാർ ടാറ്റ ഗ്രൂപ്പിന്
ന്യൂഡൽഹി: പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ നിർമാണ കരാർ ടാറ്റ ഗ്രൂപ്പിന്. ടാറ്റ പ്രോജക്ട്സ് 861.90 കോടിക്കാണ് കരാർ സ്വന്തമാക്കിയത്. മൂന്നു നിലകളിലായി പണിയുന്ന മന്ദിരത്തിന്‍റെ നിർമാണ പ്രവർത്തനങ്ങൾ ഒരു വർഷം കൊണ്ട് പൂർത്തിയാക്കാനാണ് ലക്ഷ്യം. വൃത്താകൃതിയിൽ ബ്രിട്ടീഷുകാരുടെ കാലത്തു നിർമിച്ച നിലവിലെ പാർലമെന്‍റ് സമുച്ഛയത്തിനുള്ളിൽ ത്രികോണാകൃതിയിലാണു പുതിയ പാർലമെന്‍റ് വരുക. ദേശീയ ചിഹ്നമായ അശോക സ്തംഭം നടുക്കു മുകളിൽ ത്രിമാന ദർശനത്തോടെ പ്രതിഷ്ഠിക്കും.
60,000 ചതുരശ്ര മീറ്ററിൽ പുതിയ പാർലമെന്‍റ് പണിയുക. 1,350 പേർക്കു വരെ ഇരിക്കാവുന്ന വലിയ ലോക്സഭയും നിലവിലേതിലും വലിയ രാജ്യസഭയും ഉണ്ടാകും. പ്രമുഖ കരാറുകാരായ എൽആൻഡ്ടിയുടെ 865 കോടിയുടെ ബിഡിനെ വെറും 3.1 കോടിക്കു മറികടന്നാണു ടാറ്റ പ്രോജക്ടസ് നിർമാണ കരാർ സ്വന്തമാക്കിയത്.


