ജെ.എൻ.യുവിൽ സംഘർഷാവസ്ഥ: ക്യാന്പസിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു
ന്യൂഡൽഹി: ജെഎൻയുവിലെ ഹോസ്റ്റൽ ഫീസ് വർധനവിനെതിരേ വിദ്യാർത്ഥി യൂണിയന്‍റെ നേതൃത്വത്തിൽ പാർലമെന്‍റിലേക്കുള്ള പ്രതിഷേധ മാർച്ച് ആരംഭിച്ചു. കോളേജിന്‍റെ പ്രധാനഗേറ്റിൽ മാർച്ച് തടയുമെന്ന് പോലീസ് അറിയിച്ചു. ക്യാന്പസിൽ നിരോധനാജ്ഞ പുറപ്പെടുവിക്കുകയും ചെയ്തു. പ്രധാനഗേറ്റിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. പോലീസ് ബാരിക്കേഡുകൾ മറിച്ചിടാൻ വിദ്യാർഥികൾ ശ്രമിച്ചു. അതേസമയം, വിദ്യാർത്ഥി മാർച്ചിൽ പോലീസ് ഭീതി പരത്താൻ ശ്രമിക്കുകയാണെന്ന് യൂണിയൻ നേതാക്കൾ പറഞ്ഞു. മാർച്ചിനെ തുടർന്ന് പാർലമെന്‍റിന്‍റെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.ഇതിനിടെ ജെ.എൻ.യു സമരത്തിൽ സർക്കാർ ഉന്നതാധികാര സമിതിയെ നിയോഗിച്ചു. യുജിസി മുൻ ചെയർമാൻ അടങ്ങുന്ന മൂന്നംഗ സമിതി വിദ്യാർഥികളുമായി ചർച്ച നടത്തുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.നിലവിലെ ഫീസ് അംഗീകരിക്കാന്‍ കഴിയില്ലെന്നും സമരത്തില്‍ നിന്ന് പിന്മാറില്ലെന്നും വിദ്യാര്‍ത്ഥികള്‍ നേരത്തെ അറിയിച്ചിരുന്നു. ഇതിന്‍റെ തുടർച്ചയായിട്ടാണ് പാർലമെന്‍റ് സമ്മേളനം തുടങ്ങുന്ന ദിവസം പ്രതിഷേധ മാർച്ച് നടത്താൻ തീരുമാനിച്ചത്.

