തമിഴ്നാട്ടില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടു വയസുകാരന്‍  രക്ഷാപ്രവര്‍ത്തനത്തിനിടെ കൂടുതല്‍ താഴേക്ക് വീണു 


ചെന്നൈ: കുഴല്‍ക്കിണറില്‍ വീണ രണ്ടു വയസുകാരനെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കി. അതിനിടെ കുട്ടി കൂടുതല്‍ ആഴത്തിലേക്ക് വീണത് ആശങ്കയ്ക്ക് കാരണമായി 25 അടി താഴ്ചയില്‍ കുടുങ്ങിക്കിടന്ന കുട്ടി 68 അടി താഴ്ചയിലേക്കാണ് വീണിരിക്കുന്നത്. ഇതോടെ രക്ഷാപ്രവര്‍ത്തനത്തില്‍ പ്രതിസന്ധി രൂക്ഷമാക്കി. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിക്കു സമീപം നാടുകട്ടുപട്ടി എന്ന ഗ്രാമത്തിലെ ഉപേക്ഷിച്ച കുഴല്‍കിണറ്റിലാണ് വെള്ളിയാഴ്ച കുട്ടി വീണത്. ബി. സുജിത് വില്‍സണ്‍ എന്ന കുട്ടിയാണു കളിക്കുന്നതിനിടെ കുഴല്‍ക്കിണറില്‍ വീണത്. അഗ്‌നി ശമന സേന ഉള്‍പ്പെടെയുള്ള രക്ഷാ സംഘങ്ങള്‍ സ്ഥലത്തെത്തി. മറ്റൊരു തുരങ്കമുണ്ടാക്കി അതിലൂടെ കുട്ടിയെ രക്ഷിക്കുന്നതിനാണ് രക്ഷാപ്രവര്‍ത്തകര്‍ ശ്രമിച്ചിരുന്നത്. പത്തടി താഴെ പാറയായതിനാല്‍ ഡ്രില്ലിങ്ങിനു തടസം നേരിടുന്നതായി സ്റ്റേഷന്‍ ഓഫീസര്‍ പി. ഗണേശന്‍ പറഞ്ഞിരുന്നു അതിനിടെയാണ് കുട്ടി കൂടുതല്‍ താഴ്ചയിലേക്ക് പതിച്ചത്. വൈകിട്ട് 5.30 ഓടെ വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടി കിണറ്റില്‍ വീഴുകയായിരുന്നു.

അഞ്ചുവര്‍ഷം മുന്‍പ് കുഴിച്ച കിണര്‍ വെള്ളമില്ലാത്തതിനാല്‍ ഉപേക്ഷിക്കുകയായിരുന്നു. മഴയെത്തുടര്‍ന്ന് കുതിര്‍ന്ന കിണറിന്റെ കരയിലുള്ള മണ്ണ് ഇടിഞ്ഞതോടെയാണ് കുട്ടി കിണറില്‍ വീണത്. കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കുഴല്‍ കിണറില്‍ കുടുങ്ങിക്കിടക്കുന്നത് കണ്ടത്. സംസ്ഥാന ആരോഗ്യ മന്ത്രി സി. വിജയ് ഭാസ്‌കര്‍, ജില്ലാ കളക്ടര്‍ ശിവരസ്, എസ്.പി. സിയാല്‍ ഹഖ് എന്നിവര്‍ സ്ഥിതിഗതി നേരിട്ടു വിലയിരുത്തുന്നുണ്ട്. കുട്ടിക്ക് ആവശ്യത്തിന് ഓക്സിജന്‍ ലഭിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാരുടെ സംഘം വിലയിരുത്തി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed