ഉന്നാവോ അപകടം; ബി.ജെ.പി എം.എൽ.എയ്ക്കെതിരെ സി.ബി.ഐ കേസെടുത്തു
ന്യൂഡൽഹി:ഉന്നാവോയിൽ ബി.ജെ.പി എം.എൽ.എയ്ക്കെതിരെ പീഡന പരാതി നൽകിയ പെണ്‍കുട്ടി അപകടത്തിൽപ്പെട്ട സംഭവത്തിൽ സി.ബി.ഐ കേസെടുത്തു. ബി.ജെ.പി എം.എൽ.എ കുൽദീപ് സെൻഗാർ ഉൾപ്പെടെ പത്ത് പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. അജ്ഞാതരായ മറ്റൊരു 20 പേർക്കെതിരെ കൂടി കേസെടുത്തു. ക്രിമനൽ ഗൂഡാലോചന, കൊലപാതകം, വധശ്രമം, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.കേസ് സി.ബി.ഐക്ക് വിട്ട് ചൊവ്വാഴ്ച വൈകിട്ട് കേന്ദ്ര സർക്കാർ ഉത്തരവിറക്കിയിരുന്നു. പെണ്‍കുട്ടി അപകടത്തിൽപ്പെട്ട സംഭവത്തിൽ ഗൂഢാലോചനയും ഗു രുതര വീഴ്ചയും ചൂണ്ടിക്കാട്ടി രാജ്യവ്യാപക പ്രതിഷേധവുമുണ്ടായതോടെയാണ് സിബിഐ അന്വേഷണത്തിന് ഉത്തരവുണ്ടായത്. കേസ് സി.ബി.ഐക്ക് വിടണ മെന്ന് ആവശ്യപ്പെട്ട് യു.പി സർക്കാർ കേന്ദ്ര സർക്കാരിന് ശിപാർശ നൽകിയിരുന്നു.
വാഹനാപകടം തന്‍റെ കുടുംബത്തെ തുടച്ചുനീക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് ഉന്നാവോ പെൺകുട്ടിയുടെ അമ്മയും ആരോപിച്ചിരുന്നു. ഞായറാഴ്ചയാണ് റായ്‍ബറേലിയിൽ വച്ച് പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച കാറില്‍ ട്രക്ക് ഇടിച്ചത്. അപകടത്തിൽപ്പെട്ട് പെൺകുട്ടിയുടെ രണ്ട് അമ്മായിമാർ കൊല്ലപ്പെട്ടു. പെൺകുട്ടിയും അഭിഭാഷകനും ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ തുടരുകയാണ്. ജയിലിൽക്കഴിയുന്ന അമ്മാവനെ സന്ദർശിക്കാനാണ് പെൺകുട്ടിയും കുടുംബവും റായ്ബറേലിയിലേക്കു പോയത്.

