107 എല്‍.എല്‍.എമാരുടെ പിന്തുണ: കര്‍ണാടകയില്‍ സര്‍ക്കാരുണ്ടാക്കുമെന്ന് ബി.ജെ.പി


ബെംഗളൂരു:  ബി.ജെ.പിക്ക് 107 എല്‍.എല്‍.എമാരുടെ പിന്തുണ. കര്‍ണാടകത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സംഖ്യ തങ്ങള്‍ക്കുണ്ടെന്നും ഗവര്‍ണര്‍ വാജുഭായി വാലയ്ക്കു ബി.ജെ.പിയെ ക്ഷണിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാമെന്നും പാര്‍ട്ടി നേതാവ് ശോഭ കരന്തലജെ. കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തിന് 103 പേരെ ഉള്ളു. 

മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി രാജിവയ്ക്കണമെന്ന് ബി.ജെ.പി നേതാവ് ബസവരാജ് ബൊമ്മയും ആവശ്യപ്പെട്ടു. സഖ്യസര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായി. അധികാരത്തില്‍ തുടരാന്‍ മുഖ്യമന്ത്രിക്ക് ധാര്‍മികമായി അവകാശമില്ല. എംഎല്‍എമാര്‍ സ്വന്തം ഇഷ്ടപ്രകാരം രാജിവച്ചതാണ്. മറ്റൊരു പാര്‍ട്ടിയിലും അവര്‍ അംഗമായിട്ടില്ല. ഈ സാഹചര്യത്തില്‍ കുമാരസ്വാമി രാജിവയ്ക്കണമെന്നും ബസവരാജ് പറഞ്ഞു.
മന്ത്രിസ്ഥാനം ഉള്‍പ്പടെ നല്‍കാമെന്ന് പറഞ്ഞിട്ടും വിമതപക്ഷം അനുനയത്തിന് തയ്യാറാവാത്ത സാഹചര്യത്തില്‍ രാജിവച്ച എം.എല്‍.എമാരെ അയോഗ്യരാക്കണമെന്ന് സ്പീക്കറോട് ശുപാര്‍ശ ചെയ്യുക മാത്രമാണ് ഭരണപക്ഷത്തിന് മുമ്പിലുള്ള ഏക വഴി. എംഎല്‍എമാരുടെ രാജി സ്വീകരിക്കാതെ, കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തിന് അനുകൂലമായ തീരുമാനമെടുക്കാന്‍ സ്പീക്കര്‍ തയ്യാറാവുമോ എന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയലോകം. ഭരണഘടന ചട്ടപ്രകാരം മാത്രമേ താന്‍ തീരുമാനമെടുക്കൂ എന്നും ഇപ്പോള്‍ നടക്കുന്ന രാഷ്ട്രീയ നീക്കങ്ങളില്‍ തനിക്ക് പങ്കില്ലെന്നുമാണ് സ്പീക്കര്‍ കെ.ആര്‍ രമേഷ്കുമാറിന്‍റെ നിലപാട്.
വിമതരെ അനുനയിപ്പിച്ച് ഒപ്പം നിര്‍ത്താനുള്ള ശ്രമങ്ങള്‍ പൂര്‍ണമായും പരാജയപ്പെട്ടതോടെ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ് കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍. രാജി വച്ച 10 എം.എല്‍.എമാര്‍ക്ക് പുറമേ വിമതപക്ഷത്തോട് അടുപ്പം പുലര്‍ത്തിയ നാല് എംഎല്‍എമാര്‍ കൂടി കോണ്‍ഗ്രസിന്‍റെ നിയമസഭാ കക്ഷിയോഗത്തില്‍ പങ്കെടുക്കുന്നില്ല. ഇതിലൊരാള്‍ മന്ത്രിയുമാണ്. 
അതേസമയം, കര്‍ണാടകയില്‍ അടുത്തയാഴ്ച സര്‍ക്കാരുണ്ടാക്കുമെന്ന് ബി.ജെ.പി പ്രത്യാശ പ്രകടിപ്പിച്ചു. എംഎല്‍എമാരുടെ രാജിക്കാര്യത്തില്‍ സ്പീക്കറുടെ തീരുമാനം അറിഞ്ഞശേഷം കൂടുതല്‍ കാര്യങ്ങള്‍ തീരുമാനിക്കുമെന്നും ബി.ജെ.പി നേതാക്കള്‍ പ്രതികരിച്ചു.
 

You might also like

  • Lulu Exchange
  • Straight Forward

Most Viewed