വർഗ്ഗീയസംഘർഷമുണ്ടായ സംഭവത്തിൽ അമിത് ഷായുടെ ഇടപെടൽ
ന്യൂഡൽഹി: ഡൽഹിയിലെ ചാന്ദിനി ചൗക്കിന് സമീപം വര്‍ഗ്ഗീയസംഘര്‍ഷമുണ്ടായ സംഭവത്തില്‍ കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷായുടെ ഇടപെടൽ. ഡൽഹി പോലീസ് മേധാവിയെ വിളിച്ചു വരുത്തിയ അമിത് ഷാ നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തി. സംഘർഷം കലാപത്തിലേക്ക് നീങ്ങുന്നുവെന്ന സൂചനകൾ പുറത്തു വന്നതോടയാണ് ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഇടപെടൽ. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഡൽഹി പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സ്ഥിഗതികൾ വിലയിരുത്തി.
ചാന്ദിനി ചൗക്കിന് സമീപം ഹൊസ് ഖ്വാസി മേഖലയിലാണ് ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായത്. കാർ പാർക്കിംഗിനെ ചൊല്ലിയുണ്ടായ തർക്കം ആരാധനാലയം ആക്രമിക്കുന്ന അവസ്ഥയിലെത്തുകയായിരുന്നു.
വീടിന് മുന്‍പിൽ കാർ പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് വാക്ക് തർക്കം ആരംഭിച്ചത്. വാക്കേറ്റം സംഘർഷത്തിലേക്ക് മാറിയതോടെ ആദ്യം ഒരു വീടും പിന്നീട് സമീപത്തുള്ള ആരാധനാലയവും ആക്രമിക്കപ്പെടുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. പ്രതികളിലൊരാൾ പ്രായപൂർത്തിയാവാത്ത ആളാണ്. ഡൽഹി പോലീസ് മേധാവി അമുൽ പട്നായിക്ക് അമിത് ഷായെ പ്രത്യേകം കണ്ട് ഇതുവരെ സ്വീകരിച്ച മുൻകരുതൽ നടപടികൾ വിശദീകരിച്ചു. ഡൽഹിപോലീസിനെ കൂടാതെ അർദ്‍ധസൈനികവിഭാഗത്തേയും മേഖലയിൽ വിന്യസിച്ചിട്ടുണ്ട്.,

